കഴിഞ്ഞ വർഷം രാജ്യത്ത് 84 തവണ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ട്. 2023ൽ 116 ഇൻറർനെറ്റ് നിരോധനമാണ് ഇന്ത്യയിലുണ്ടായത്. 2024ൽ ഇതിൽ കുറവുണ്ടായെങ്കിലും ഒരു ജനാധിപത്യ രാജ്യത്തുണ്ടായ ഏറ്റവും വലിയ കണക്കാണിത്.
അതേസമയം, ലോകരാജ്യങ്ങളിൽ ഇന്ത്യ രണ്ടാമതാണെന്ന് ഡിജിറ്റൽ റൈറ്റ്സ് സംഘടനയായ ആക്‌സസ് നൗവിന്റെ റിപ്പോർട്ട് പറയുന്നു. സൈനിക ഭരണകൂടം 85 തവണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തിയ മ്യാൻമറാണ് പട്ടികയിൽ ഒന്നാമത്. ഇന്ത്യയിൽ 16 സംസ്ഥാനങ്ങളിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ 21, ഹരിയാനയിലും ജമ്മു കശ്മീരിലും 12 വീതം എന്നിങ്ങനെ നിരോധനം ഏർപ്പെടുത്തി . ആകെ 84 നിരോധനങ്ങളിൽ 41 എണ്ണം പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതും 23 എണ്ണം വർഗീയ അക്രമങ്ങളുമായി ബന്ധപ്പെട്ടതുമായിരുന്നു.
2024 ൽ സർക്കാർ ജോലികൾക്കായി നടത്തിയ പരീക്ഷകൾക്കിടെ അഞ്ച് തവണ ഇന്റർനെറ്റ് വിച്ഛേദിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2024ൽ 54 രാജ്യങ്ങളിലായി ആകെ 296 ഇൻറർനെറ്റ് നിരോധനങ്ങളാണ് രേഖപ്പെടുത്തിയത്.



