സ്‌കൂൾ കെട്ടിടത്തിൽനിന്ന് വീണ് മരിച്ച 17 വയസുകാരി അഞ്ച് പേർക്ക് പുതു ജീവൻ നൽകി. കണ്ണൂർ പയ്യാവൂർ സ്വദേശിനി അയോന മോൺസണിൻ്റെ അവയവങ്ങളാണ് ദാനം ചെയ്‌തത്. തിരുവനന്തപുരത്തുള്ള യുവതിയാണ് കെ സോട്ടോ വഴി അയോനയുടെ വൃക്ക സ്വീകരിച്ചത്.
വിമാന മാർഗമാണ് വൃക്ക തിരുവനന്തപുരത്തേക്ക് എത്തിച്ചത്. ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണ് തിരുവനന്തപുരത്ത് നടന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച പുലർച്ചെയാണ് അയോനയുടെ മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചത്.
കുടുംബം അവയവങ്ങൾ ദാനം ചെയ്യാൻ അനുവാദം നൽകിയതോടെ വിമാന മാർഗം വൃക്ക തിരുവനന്തപുരത്തേക്ക് കൊണ്ടു വരുകയായിരുന്നു. കേസോട്ടോ വഴി അവയവം സ്വീകരിക്കാൻ രജിസ്റ്റർ ചെയ്‌ത യുവതിയാണ് അവയവം സ്വീകരിച്ചത്.
വിമാന താവളത്തിൽ നിന്ന് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് അവയവം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഹോൾഡ് ലിവർ, കോർണിയ അടക്കമുള്ള അയോന മോൺസണിൻ്റെ മറ്റ് അവയവങ്ങൾ തലശ്ശേരിയിലും കോഴിക്കോട്ടും ഉള്ളവർക്കും ദാനം ചെയ്‌തു. അവയവം എത്തിച്ച ഇൻഡിഗോയുടെ ഭാഗത്തുനിന്നും മികച്ച സഹകരണമാണ് ഉണ്ടായതെന്നും കേ- സോട്ടോ അധികൃതർ പ്രതികരിച്ചു



