2025 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ലാഭവിഹിതത്തിൽ കുതിപ്പ്. 2025 ഡിസംബർ 27-ന് അവസാനിച്ച 2026-ലെ ആദ്യ പാദത്തിൽ (Q1) 143.8 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 16 ശതമാനം വർധനവുണ്ടായപ്പോൾ, കമ്പനിയുടെ അറ്റാദായം 42.09 ബില്യൺ ഡോളറിലെത്തി. ആപ്പിളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തിക നേട്ടമായാണ് ഈ കുതിച്ചുചാട്ടം വിലയിരുത്തപ്പെടുന്നത്.
ഐഫോൺ 17-ന് വിപണിയിൽ ലഭിക്കുന്ന സ്വീകാര്യതയെ “അമ്പരപ്പിക്കുന്നത്” (Staggering) എന്നാണ് ആപ്പിൾ സി.ഇ.ഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ഐഫോൺ വിൽപ്പനയിലൂടെയുള്ള വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർധിച്ച് 85.27 ബില്യൺ ഡോളറിലെത്തി. ലോകത്തിലെ എല്ലാ ഭൂപ്രദേശങ്ങളിലും ഒരുപോലെ റെക്കോർഡ് വിൽപ്പന നേടാൻ ഈ പുതിയ മോഡലിന് സാധിച്ചു. ഡിസംബറിലെ കണക്കുകൾ പ്രകാരം, ആൻഡ്രോയിഡ് എതിരാളികളെ പിന്നിലാക്കി വിപണിയിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും ആപ്പിളിന് കഴിഞ്ഞിട്ടുണ്ട്.
ഐഫോണുകൾക്ക് പുറമെ ആപ്പിളിന്റെ സർവീസ് വിഭാഗവും വൻ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ആപ്പിൾ ടിവി, ആപ്പിൾ മ്യൂസിക് തുടങ്ങിയ സേവനങ്ങളിൽ നിന്ന് 30.01 ബില്യൺ ഡോളറിന്റെ വരുമാനം കമ്പനി സ്വന്തമാക്കി. ഇത് മുൻവർഷത്തെക്കാൾ 14 ശതമാനം കൂടുതലാണ്. ആഗോളതലത്തിൽ നിലവിൽ 250 കോടിയിലധികം സജീവ ഉപകരണങ്ങൾ (Active Devices) ഉണ്ടെന്ന് ടിം കുക്ക് വെളിപ്പെടുത്തി. തങ്ങളുടെ ഉൽപ്പന്നങ്ങളിലുള്ള ഉപഭോക്താക്കളുടെ അചഞ്ചലമായ വിശ്വാസമാണ് ഈ നേട്ടം സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക വിദ്യയിലെ വിപ്ലവകരമായ മാറ്റങ്ങൾക്കും ആപ്പിൾ ഉടൻ തുടക്കമിടുകയാണ്. ഗൂഗിളിന്റെ ജെമിനി (Gemini) സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ.ഐ സിരി (AI Siri) ഈ ഫെബ്രുവരിയിൽ തന്നെ പുറത്തിറക്കിയേക്കും. ഭാവിയിൽ സിരിയെ ഒരു ചാറ്റ്ബോട്ട് ആക്കി മാറ്റാനും ആപ്പിളിന് പദ്ധതിയുണ്ട്. എന്നാൽ, എ.ഐ ഡാറ്റാ സെന്ററുകളിൽ നിന്നുള്ള ഡിമാൻഡ് വർധിക്കുന്നത് കാരണം റാം (RAM) വില ഉയരുന്നത് കമ്പനിയുടെ ലാഭവിഹിതത്തെ ബാധിച്ചേക്കാമെന്ന ആശങ്കയും ടിം കുക്ക് പങ്കുവെച്ചു.



