ഇറാൻ്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. മുമ്പ് അദ്ദേഹത്തിന്റെ മരണവാർത്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നെങ്കിലും, അത് ടെഹ്‌റാൻ നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് സർക്കാരിന്റെ ഔദ്യോഗിക പ്രസ്താവനയിലൂടെ ഖമേനിയുടെ മരണം സ്ഥിരീകരിക്കപ്പെട്ടു.
രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണത്തിന് ഇറാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. സർക്കാർ കെട്ടിടങ്ങളിലും മതസ്ഥാപനങ്ങളിലുമെല്ലാം ദേശീയ പതാകകൾ അരക്കൊടിയിൽ ഉയർത്താൻ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. രാജ്യത്തെ വിവിധ നഗരങ്ങളിൽ പ്രാർത്ഥനകളും അനുസ്മരണ യോഗങ്ങളും സംഘടിപ്പിക്കപ്പെടും.
ഇസ്രയേലുമായി ചേർന്ന് നടത്തിയ സംയുക്ത സൈനിക ഓപ്പറേഷനിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് ട്രംപ് അവകാശപ്പെട്ടു. അത്യാധുനിക ഇന്റലിജൻസ്, ട്രാക്കിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയുടെ ഔദ്യോഗിക വസതിയെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ കെട്ടിടം പൂർണമായി തകർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിൽ ഖമേനിയുടെ മകളും പേരക്കുട്ടിയും ഉൾപ്പെടെ കുടുംബത്തിലെ നാല് പേർ കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവസമയത്ത് അദ്ദേഹം അടുത്ത അനുയായികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നുവെന്നും സൂചനയുണ്ട്.
1989 മുതൽ ഇറാൻ്റെ പരമോന്നത നേതാവായി സേവനം അനുഷ്ഠിച്ച ഖമേനി, രാജ്യത്തിന്റെ രാഷ്ട്രീയ-സൈനിക നയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തിയ നേതാവായിരുന്നു. അയത്തുള്ള റുഹുള്ള ഖമേനിയുടെ മരണശേഷം അധികാരത്തിലെത്തിയ അദ്ദേഹം, മൂന്നു പതിറ്റാണ്ടിലധികം ഇറാന്റെ ആഭ്യന്തരവും വിദേശവുമായ നയങ്ങളെ നയിച്ചു.
ഖമേനിയുടെ മരണം ഇറാന്റെ ഭരണഘടനാപരമായ അധികാര കൈമാറ്റ പ്രക്രിയയെ സജീവമാക്കും. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ശക്തിസമവാക്യങ്ങളും വൻ മാറ്റങ്ങൾക്ക് വിധേയമാകാനിടയുണ്ടെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയർന്നിട്ടുണ്ട്.



