സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവ സാങ്കേതികവിദ്യ ഉപയോഗിക്കാൻ ഇറാന് അവകാശമുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ . വെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ (എസ്‌പിഐഇഎഫ്) പ്ലീനറി സെഷനുശേഷം, സെഷന്റെ മോഡറേറ്ററും സ്കൈ ന്യൂസ് അറേബ്യയുടെ ജനറൽ മാനേജരുമായ നാദിം കൊട്ടെയ്‌ചുമായി അദ്ദേഹം സംസാരിക്കുകയായിരുന്നു .
“സമാധാനപരമായ ആവശ്യങ്ങൾക്കായി ആണവോർജ്ജം ഉപയോഗിക്കാനുള്ള അവകാശം ഇറാനുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മുൻ വർഷങ്ങളിലെന്നപോലെ, ഈ മേഖലയിൽ ആവശ്യമായ പിന്തുണ നൽകാൻ ഞങ്ങൾ തയ്യാറാണ്,” റഷ്യൻ പ്രസിഡന്റ് പറഞ്ഞു.
“ആണവായുധങ്ങൾ സ്വന്തമാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്ക് തെളിവുകളൊന്നുമില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി [IAEA] സ്ഥിരീകരിക്കുന്നു.”- ഏതൊരു രാജ്യത്തും ആണവായുധങ്ങൾ വ്യാപിപ്പിക്കുന്നതിന് റഷ്യ എതിരാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞയാഴ്ച ഇസ്രായേൽ ഇറാനെതിരെ തുടർച്ചയായ ആക്രമണങ്ങൾ ആരംഭിക്കുകയും രാജ്യത്തിന്റെ ആണവ പദ്ധതിയെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. ആണവായുധങ്ങൾ പിന്തുടരുന്നതിൽ ഇറാൻ അതിവേഗം ഒരു നിർണായക ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് അവകാശപ്പെട്ടു, ഇത് തടയാൻ ആക്രമണങ്ങൾ അനിവാര്യമാണെന്ന് അവർ പറഞ്ഞു. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്ന് വാദിക്കുന്ന ഇറാൻ, ഇസ്രായേലിനെതിരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെയാണ് പ്രതികരിച്ചത്.



