അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണങ്ങൾ ശക്തമാകുക ആണെങ്കിൽ ആഗോള വിതരണ ശൃംഖലകളെ പൂർണമായും തടസപ്പെടുത്തുമെന്ന് ഇറാൻ ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. അൽ ജസീറയുടെ റിപ്പോർട്ട് അനുസരിച്ച്, ഹോർമുസ് കടലിടുക്കിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് മറ്റ് സുപ്രധാന സമുദ്ര വ്യാപാര പാതകളെയും ലക്ഷ്യമിടാനുള്ള ശേഷിയുണ്ടെന്ന് ഇറാൻ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സൈനിക, സാമ്പത്തിക മേഖലകളിൽ പശ്ചിമേഷ്യയിൽ വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇടയിലാണ് ഈ സംഭവ വികാസം.
ഇറാനിയൻ പരമോന്നത നേതാവിൻ്റെ മുതിർന്ന ഉപദേഷ്ടാവായ അലി അക്ബർ വെലയാതി ഒരു പൊതുപ്രസംഗത്തിൽ പറഞ്ഞു. ഏതൊരു പ്രധാന സൈനിക നടപടിക്കും പരമ്പരാഗത യുദ്ധക്കളങ്ങളിൽ മാത്രം മറുപടി ഉണ്ടാകില്ല. വെലയാതിയുടെ അഭിപ്രായത്തിൽ, ആഗോള ഊർജ്ജ സുരക്ഷയെയും അന്താരാഷ്ട്ര വ്യാപാര പാതകളെയും ബാധിച്ചു കൊണ്ട് ഇറാൻ തിരിച്ചടിക്കും.
പ്രത്യേകിച്ച് ഹോർമുസ് കടലിടുക്ക് മാത്രമല്ല, ബാബ്- എൽ- മണ്ടേബ് പോലുള്ള തന്ത്രപ്രധാനമായ കടലിടുക്കുകളും ഇറാൻ്റെ പരിധിയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള സമ്പദ്‌വ്യവസ്ഥയെ സുരക്ഷക്കായി ഒരു കവചമായി ഉപയോഗിക്കാനുള്ള തന്ത്രത്തിൻ്റെ ഭാഗമാണ് ഇറാൻ്റെ നിലപാട് എന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര ഗതാഗതത്തിനായി പൂർണമായും തുറന്നിട്ടില്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ട്രംപ് ഇറാന് അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് ഇറാനിൽ നിന്നുള്ള ഈ ഭീഷണി. ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങളെ, പ്രത്യേകിച്ച് വൈദ്യുത നിലയങ്ങളെയും പ്രധാന പാലങ്ങളെയും ലക്ഷ്യമിടുന്നതിനെ കുറിച്ച് ട്രംപ് തൻ്റെ സന്ദേശത്തിൽ സംസാരിച്ചു.
ഇറാൻ തൻ്റെ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ അവിടുത്തെ സ്ഥിതി അങ്ങേയറ്റം വഷളാകുമെന്ന് അദ്ദേഹം ഞായറാഴ്‌ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ എഴുതി. ചൊവ്വാഴ്‌ച ട്രംപ് ‘പവർ പ്ലാന്റ് ദിനം’ എന്നും ‘പാല ദിനം’ എന്നും പരാമർശിച്ചു. ഇത് സാധ്യമായ വ്യോമ ആക്രമണങ്ങളുടെ സൂചനയായി കണക്കാക്കപ്പെടുന്നു.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ഗതാഗത കേന്ദ്രമാണ് ഹോർമുസ് കടലിടുക്ക്. ആഗോള എണ്ണ വിതരണത്തിൻ്റെ ഏകദേശം 20% മുതൽ 30% വരെ ഇത് വഹിക്കുന്നു. ഒമാനും ഇറാനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേർഷ്യൻ ഗൾഫിനെ ഒമാൻ ഉൾക്കടലുമായും അറേബ്യൻ കടലുമായും ബന്ധിപ്പിക്കുന്നു. അതുപോലെ, ചെങ്കടലിനും ഏദൻ ഉൾക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബാബ്- എൽ- മണ്ടേബ് കടലിടുക്ക്, സൂയസ് കനാൽ വഴി യൂറോപ്പിനും ഏഷ്യക്കും ഇടയിലുള്ള വ്യാപാരത്തിന് ഒരു സുപ്രധാന കണ്ണിയാണ്.
ഈ രണ്ട് പാതകളെയും ലക്ഷ്യമിടുമെന്ന ഇറാൻ്റെ ഭീഷണി ആഗോള ഷിപ്പിംഗ് വ്യവസായത്തിലും ഊർജ്ജ വിപണികളിലും ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഔദ്യോഗിക ഡാറ്റ പ്രകാരം, ഈ പാതകളിലെ ഏതെങ്കിലും തടസം ആഗോള അസംസ്‌കൃത എണ്ണ വിലയെയും ചരക്ക് ചെലവുകളെയും നേരിട്ട് ബാധിച്ചേക്കാം.
ഇറാൻ്റെ നിലപാട് യെമനിലെ ഹൂത്തി വിമതരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെങ്കടലിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് നേരെ ഹൂത്തി വിമതർ ഇതിനകം ആക്രമണം പ്രഖ്യാപിക്കുകയും നിരവധി വ്യാപാര കപ്പലുകളെ ലക്ഷ്യം വയ്ക്കുകയും ചെയ്‌തിട്ടുണ്ട്. ഹൂത്തി വിമതരുടെ പ്രധാന പിന്തുണക്കാരായി ഇറാൻ കണക്കാക്കപ്പെടുന്നു.
പ്രാദേശിക സഖ്യകക്ഷികളിലൂടെ ഇറാൻ സമുദ്ര സുരക്ഷയെ വെല്ലുവിളിച്ചേക്കാമെന്ന ഭയം വെലായതിയുടെ പ്രസ്‌താവന കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ വിദഗ്‌ദരുടെ അഭിപ്രായത്തിൽ, ബാബ്- എൽ-മണ്ടേബിലെ ഹൂത്തി പ്രവർത്തനങ്ങളും ഇറാൻ്റെ നേരിട്ടുള്ള ഭീഷണിയും അന്താരാഷ്ട്ര നാവിക സേനക്ക് നേരിടാൻ വലിയ വെല്ലുവിളിയാകുന്ന ഒരു സുരക്ഷാ പ്രതിസന്ധി സൃഷ്‌ടിച്ചേക്കാം.
ഇറാനും യുഎസും തമ്മിലുള്ള ഈ പുതിയ വാക്ക് യുദ്ധം അന്താരാഷ്ട്ര ബിസിനസ് സമൂഹത്തെ ആശങ്കാകുലരാക്കിയിട്ടുണ്ട്. ഇറാൻ തങ്ങളുടെ ഭീഷണി പിന്തുടരുകയും കടൽ പാതകൾ തടസപ്പെടുത്തുകയും ചെയ്‌താൽ, അത് ആഗോള വിതരണ ശൃംഖലയെ നേരിട്ട് ബാധിക്കും. ലോജിസ്റ്റിക്‌സ്, ഷിപ്പിംഗ് കമ്പനികളുടെ അഭിപ്രായത്തിൽ, കടൽ പാതകളിലെ മാറ്റങ്ങളോ കാലതാമസമോ അവശ്യ വസ്‌തുക്കളുടെ ക്ഷാമത്തിനും പണപ്പെരുപ്പം വർദ്ധിക്കുന്നതിനും ഇടയാക്കും.
നിലവിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നാവികസേന ഈ പ്രദേശങ്ങളിൽ പട്രോളിംഗ് നടത്തുന്നുണ്ടെങ്കിലും, “മറ്റ് കടൽ പാതകൾ” ലക്ഷ്യമിടുന്നുവെന്ന ഇറാൻ്റെ ഭീഷണി സുരക്ഷാ പരിധി കൂടുതൽ വിശാലമാക്കിയിട്ടുണ്ട്. സാഹചര്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത്, വലിയ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാൻ അന്താരാഷ്ട്ര നയതന്ത്ര ശ്രമങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.



