ഇറാനിയൻ അക്കാദമിക് സ്ഥാപനങ്ങൾക്കും സാംസ്കാരിക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായി പശ്ചിമേഷ്യയിലെ അമേരിക്കൻ, ഇസ്രായേലി സർവകലാശാലകളെ ‘നിയമപരമായ ലക്ഷ്യങ്ങളായി’ കണക്കാക്കാമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഞായറാഴ്‌ച രാവിലെ കർശന മുന്നറിയിപ്പ് നൽകി.
സ്റ്റേറ്റ് മീഡിയയായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്‌കാസ്റ്റിംഗ് (ഐആർഐബി) ടെലഗ്രാമിൽ സംപ്രേഷണം ചെയ്‌ത പ്രസ്‌താവനയിൽ, ടെഹ്‌റാനിലെ സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലക്ക് നേരെയുണ്ടായ ബോംബാക്രമണം ഉൾപ്പെടെ ഇറാനിയൻ സർവകലാ ശാലകൾക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെ ഐആർജിസി അപലപിച്ചു.
വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളെ മനഃപൂർവ്വം ലക്ഷ്യമിടുന്നതായി യുഎസ്- ഇസ്രായേൽ സേനയെ അതിൽ കുറ്റപ്പെടുത്തി.
‘അമേരിക്കൻ- സയണിസ്റ്റ് ആക്രമണകാരികളായ ശക്തികൾ ഇറാനിയൻ സർവകലാ ശാലകളെ പതിനെട്ടാം തവണയും ലക്ഷ്യം വച്ചിരിക്കുന്നു’ എന്ന് ഐആർഐബി ഉദ്ധരിച്ച പ്രസ്‌താവനയിൽ പറയുന്നു.
യൂണിവേഴ്‌സിറ്റി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കും ഐആർജിസി മുന്നറിയിപ്പ് നൽകി
പ്രത്യേക വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ, പശ്ചിമേഷ്യയിലെ അമേരിക്കയുമായും ഇസ്രായേലുമായും അഫിലിയേറ്റ് ചെയ്‌തിട്ടുള്ള എല്ലാ സർവകലാ ശാലകളെയും നിയമാനുസൃത ലക്ഷ്യങ്ങളായി കണക്കാക്കുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി.
സുരക്ഷക്കായി അത്തരം കാമ്പസുകളിൽ നിന്ന് കുറഞ്ഞത് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് അധ്യാപകർ, ജീവനക്കാർ, വിദ്യാർത്ഥികൾ, സമീപവാസികൾ എന്നിവരോട് ആവശ്യപ്പെട്ടു.
കൂടാതെ, ഇറാനിയൻ സർവകലാ ശാലകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ടെഹ്‌റാൻ സമയം മാർച്ച് 30 തിങ്കളാഴ്‌ച ഉച്ചക്ക് മുമ്പ് യുഎസ് സർക്കാർ ഔദ്യോഗികമായി അപലപിക്കണമെന്ന് ഐആർജിസി ആവശ്യപ്പെട്ടു. അങ്ങനെ ചെയ്‌തില്ലെങ്കിൽ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ഐആർജിസി അറിയിച്ചു.
ഇറാൻ്റെ അക്കാദമിക്, ശാസ്ത്രീയ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും മനഃപൂർവ്വം ആക്രമണം നടത്തുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മായിൽ ബഖായി ആരോപിച്ചു.
ഇറാൻ്റെ ബൗദ്ധികവും സാംസ്കാരികവുമായ അടിത്തറയെ തകർക്കുക എന്ന ലക്ഷ്യമാണ് ആക്രമണങ്ങൾ വെളിപ്പെടുത്തുന്നതെന്ന് എക്‌സിലെ ഒരു പോസ്റ്റിൽ ബഖായ് പറഞ്ഞു. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ ആക്രമണത്തിന് ഇരയായവയിൽ എസ്‌ഫാഹാൻ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി തുടങ്ങിയ സ്ഥാപനങ്ങളും ഉൾപ്പെടുന്നുവെന്ന് അദ്ദേഹം ഉദ്ധരിച്ചു.
ഇറാൻ്റെ ആണവ പദ്ധതിയെ എതിർക്കുമെന്ന അമേരിക്കയുടെയും ഇസ്രായേലിൻ്റെയും അവകാശവാദങ്ങളെ അദ്ദേഹം ‘ദുഷ്‌ടമായ ന്യായീകരണങ്ങൾ’ എന്ന് തള്ളിക്കളഞ്ഞു. ഇറാൻ്റെ ശാസ്ത്ര- സാംസ്കാരിക സ്ഥാപനങ്ങൾക്ക് എതിരായ വിശാലമായ പ്രചാരണത്തെ ന്യായീകരിക്കാൻ അവ ഉപയോഗിക്കപ്പെടുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. -ഉറവിടം: ANI



