രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയന്ത്രണങ്ങള്‍ അനുസരിക്കാത്ത സ്ത്രീകള്‍ക്ക് ചികിത്സാ സൗകര്യമൊരുക്കുമെന്ന് ഇറാന്‍. ഹിജാബ് നീക്കം ചെയ്യുന്നതിനുള്ള ശാസ്ത്രീയവും മാനസികവുമായ ചികിത്സ ക്ലിനിക്കില്‍ നല്‍കുമെന്ന് ടെഹ്റാന്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഫോര്‍ ദി പ്രമോഷന്‍ ഓഫ് വൈസ് ആന്‍ഡ് പ്രിവന്‍ഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലെ വനിതാ-കുടുംബകാര്യ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മെഹ്രി തലേബി ദാരെസ്താനി പറഞ്ഞു.
ഹിജാബ് ലംഘനത്തിന് സെക്യൂരിറ്റി ഗാര്‍ഡുകളുടെ പീഡനത്തെ തുടര്‍ന്ന് കാമ്പസില്‍ വസ്ത്രം അഴിച്ച് പ്രതിഷേധിച്ച് അറസ്റ്റിലായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയെ മാനസികരോഗാശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പരമോന്നത നേതാവ് അലി ഖമേനിയുടെ നേരിട്ടുള്ള അധികാരത്തിന് കീഴിലുള്ള വകുപ്പില്‍ നിന്നാണ് പ്രഖ്യാപനം ഉണ്ടായത്. അതേസമയം, തീരുമാനത്തിനെതിരെ സ്ത്രീപക്ഷ സംഘടനകള്‍ രം?ഗത്തെത്തി. ഇതൊരു ക്ലിനിക്കല്ല, ജയിലായിരിക്കുമെന്നതില്‍ സംശയമില്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ജനം പാടുപെടുകയാണ്. അതിനിടയില്‍ ഈ രാജ്യത്തെ ആശങ്കപ്പെടുത്തുന്നത് ഒരു തുണിക്കഷണമാണ്. നമുക്കെല്ലാവര്‍ക്കും തെരുവിലിറങ്ങാന്‍ ഒരു സമയമുണ്ടെങ്കില്‍ അത് ഇപ്പോഴായിരിക്കും. അല്ലെങ്കില്‍ അവര്‍ ഞങ്ങളെ എല്ലാവരെയും പൂട്ടിയിടും- ?ദ ?ഗാര്‍ഡിയനോട് പേര് വെളിപ്പെടുത്താത്ത ഇറാനിയന്‍ സ്ത്രീ പറഞ്ഞു.
ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ ഇറാനിയന്‍ സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ രം?ഗത്തെത്തി. പ്രതിഷേധക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നേരെ നിര്‍ബന്ധിത മരുന്നുകളുടെ ഉപയോഗത്തെയും പീഡനത്തെയും കുറിച്ച് ആശങ്കകള്‍ ഉന്നയിച്ചു. ഹിജാബ് ഉപയോഗിക്കാത്ത സ്ത്രീകളെ ചികിത്സിക്കാന്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുക എന്ന ആശയം പ്രാകൃതമാണ്. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രവുമായി പൊരുത്തപ്പെടാത്തതിന്റെ പേരില്‍ ആളുകള്‍ സമൂഹത്തില്‍ നിന്ന് വേര്‍പെടുത്തപ്പെടുകയാണെന്ന് യുകെ ആസ്ഥാനമായുള്ള ഇറാനിയന്‍ പത്രപ്രവര്‍ത്തക സിമ സബെറ്റ് പറഞ്ഞു.
ഹിജാബ് ലംഘനവുമായി ബന്ധപ്പെട്ട അറസ്റ്റുകള്‍, തിരോധാനങ്ങള്‍, ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടലുകള്‍ തുടങ്ങിയ സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 25 വയസ്സുള്ള റോഷനക് മൊലേയ് അലിഷ എന്ന യുവതിയെ ഹിജാബിന്റെ പേരില്‍ ശല്യപ്പെടുത്തിയ ഒരാളുമായുള്ള ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട് ചെയ്തു.
യുവതി എവിടെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2022 സെപ്തംബറില്‍ മഹ്സ അമിനിയുടെ മരണത്തോടെയാണ് ഇറാനില്‍ ഹിജാബ് സമരം മൂര്‍ധന്യത്തിലെത്തിയത്. ഹിജാബ് നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് തടങ്കലില്‍ വെച്ച അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു. തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധയമുയര്‍ന്നു.



