ഇസ്രയേല്‍ ആക്രമണം നടക്കുമ്പോള്‍ പതറാതെ സധൈര്യം വാര്‍ത്താവതരണം തുടര്‍ന്ന ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകക്ക് 2025-ലെ വെനിസ്വേലന്‍ സൈമണ്‍ ബൊളിവര്‍ പുരസ്‌കാരം. ഇസ്ലാമിക് റിപബ്ലിക് ഓഫ് ഇറാന്‍ ബ്രോസ്റ്റിംഗ് സ്റ്റിംഗ് വാര്‍ത്താ അവതാരക സഹര്‍ ഇമാമിയാണ് അവാര്‍ഡിന് അര്‍ഹയായത്.
ബൊളീവിയന്‍ വിപ്ലവ നായകന്‍ സൈമണ്‍ ബൊളിവറുടെ പേരിലുള്ള അവാര്‍ഡ് പ്രസിഡന്റ് നിക്കോളസ് മദുറോ ഇറാന്‍ അംബാസഡര്‍ അലി ചെഗിനിക്ക് സമ്മാനിച്ചു. വെനിസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ശനിയാഴ്‌ചയാണ് പുരസ്‌കാരദാന ചടങ്ങ് നടന്നത്.
ഇസ്രായേലിൻ്റെ ശക്തമായ ആക്രമണം നടക്കുമ്പോഴും കെട്ടിടത്തിനുള്ളില്‍ ഇരുന്ന് വാര്‍ത്താ സംപ്രേക്ഷണം നടത്തിയ ഇമാമിയുടെയും സഹപ്രവര്‍ത്തകരുടെയും ധൈര്യത്തെയും പ്രൊഫഷനിലിസത്തെയും പ്രസിഡന്റ് അഭിനന്ദിച്ചു.
സഹര്‍ ഇമാമിയുടെയും സഹപ്രവര്‍ത്തകരായ നിമ രജബ്ബൂറിൻ്റെയും മസൂമെ അസിമിയുടെയും ധൈര്യത്തെ അംഗീകരിക്കാനുള്ള മാനവികതയുടെ ഏകകണ്ഠമായ വികാരമാണ് ഈ പുരസ്‌കാരം പ്രതിനിധാനം ചെയ്യുന്നത്. ഇസ്രായേലിൻ്റെ ആക്രമണത്തെ ഇറാന്‍ ജനത ഒന്നടങ്കം ചെറുത്തു നില്‍ക്കുമ്പോള്‍ ഇവരുടെ സേവനത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അവാര്‍ഡ് ദാന ചടങ്ങില്‍ പ്രസിഡന്റ് പറഞ്ഞു.
ജൂണ്‍ 16ന് തത്സമയ വാര്‍ത്താ സംപ്രേഷണം നടക്കുന്നതിനിടെ ആണ് ഐആര്‍ഐബിയുടെ വാര്‍ത്താ വിഭാഗം സ്ഥിതി ചെയ്യുന്ന കേന്ദ്ര കെട്ടിടം ഇസ്രയേല്‍ ആക്രമിച്ചത്. ഇസ്രായേലിൻ്റെ ആദ്യ അറ്റാക്കില്‍ തന്നെ കെട്ടിടം വിറച്ചിട്ടും പതറാതെ ഇമാമി വാര്‍ത്താ വായന തുടരുകയായിരുന്നു.
ഇറാൻ്റെ ഒരു പ്രകോപനവും ഇല്ലാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഇറാൻ്റെ സൈനിക കമാന്‍ഡര്‍മാരെയും ഉന്നത ആണവ ശാസ്ത്രജ്ഞരെയും ആക്രമണത്തില്‍ ഇസ്രയേല്‍ വധിച്ചിരുന്നു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



