ഇറാനിൽ പ്രതിഷേധങ്ങൾ കടുക്കുന്ന സാഹചര്യവും അമേരിക്കയുടെ ഇടപെടലും കണക്കിലെടുത്ത് ടെഹ്‌റാനിൽ സുരക്ഷ കടുപ്പിച്ചിരിക്കുകയാണ്. രാജ്യം എന്തിനും സജ്ജമാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ഇറാനെതിരെ ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക വീണ്ടും മുന്നറിയിപ്പ് നൽകി. ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ഇറാനെ ദുർബലമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥർക്കുമേൽ അമേരിക്കൻ ട്രഷറി ഉപരോധം ഏർപ്പെടുത്തി.
അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിക്കുന്ന സമീപനമാണ് ഇറാൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. ‘ഇത്തവണ ബുള്ളറ്റ് പിഴക്കില്ല’ എന്ന അടിക്കുറിപ്പോടെ 2024-ലെ അമേരിക്കൻ ഇലക്ഷൻ പ്രചരണത്തിനിടെ പെൻസിൽവാനിയയിലെ ബട്‌ലറിൽ വെച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റ ചിത്രം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷനിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് ഇറാൻ്റെ വധഭീഷണി.
ഒരു യുദ്ധ സാഹചര്യം ഉടലെടുക്കുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇറാനിലെ നിലവിലെ സാഹചര്യം ശാന്തമാണെന്നും യുദ്ധം വന്നാൽ നേരിടുമെന്നും ഇറാൻ വ്യക്തമാക്കി. ഇറാന് ഉള്ളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും പോരാട്ടത്തിൽ വിജയിക്കുമെന്നുമുള്ള ശുഭാപ്‌തി വിശ്വാസത്തിലാണ് ഇറാൻ.
അതേസമയം അടിയന്തര യോഗം ചേരാൻ യുഎൻ സുരക്ഷാ കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. അതിനിടയിൽ ഇറാനിൽ പ്രതിഷേധത്തിനിടെ കനേഡിയൻ പൗരൻ കൊല്ലപ്പെട്ടുവെന്ന് കനേഡിയൻ വിദേശകാര്യ മന്ത്രി സ്ഥീരീകരിച്ചു.



