മസ്‌തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഐഎസ് ഇന്ത്യ തലവന്‍ സാഖ്വിബ് അബ്‌ദുള്‍ നാച്ചന്‍ മരിച്ചു. ഡല്‍ഹി സഫ്‌ദര്‍ ജങ്ഗ് ആശുപത്രിയില്‍ ആയിരുന്നു മരണം. ഒരാഴ്‌ച മുമ്പാണ് ഇയാളെ തിഹാര്‍ ജയിലില്‍ നിന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2023ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്‌ത സാഖ്വിബ് അബ്‌ദുള്‍ നാച്ചന്‍ മഹാരാഷ്ട്രയിലെ താനെ സ്വദേശിയാണ്.
ഡല്‍ഹിയിലും മഹാരാഷ്ട്രയിലെ പഡ്‌ഗാ മേഖലയിൽ ഉള്‍പ്പെടെയുളള ഐഎസിൻ്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ ഇയാളെ അറസ്റ്റ് ചെയ്‌തത്. 2023 മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്‌ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. നാലുദിവസമായി നിരീക്ഷണത്തിൽ ആയിരുന്നു. ശനിയാഴ്‌ച രാവിലെ സ്ഥിതി ഗുരുതരമാവുകയും മരണം സംഭവിക്കുകയും ആയിരുന്നു.
താനെ ജില്ലയിലെ പഡ്‌ഗായില്‍ നിന്നുളള ആളാണ് സാഖ്വിബ് അബ്‌ദുള്‍ ഹമീദ് നാച്ചന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിൻ്റെ പേരില്‍ നിരോധിച്ച സംഘടനയായ സിമിയുടെ ഭാരവാഹി ആയിരുന്നു.
മുംബൈയില്‍ 2002-ലും 2003-ലുമായി നടന്ന മുംബൈ ഭീകരാക്രമണ പരമ്പരകളെ കുറിച്ചുളള അന്വേഷണത്തിലാണ് നാച്ചൻ്റെ പേര് ഉയര്‍ന്നു വന്നത്. മുംബൈ സെന്‍ട്രലിലും വില്ലെ പാര്‍ലിയിലും മുളുന്ദ് സ്‌റ്റേഷനിലും ഉള്‍പ്പെടെ നടന്ന സ്‌ഫോടനങ്ങളില്‍ 13 പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
ഈ കേസുകളില്‍ എകെ 56 റൈഫിള്‍ കൈവശം വെച്ചത് ഉള്‍പ്പെടെയുളള കുറ്റങ്ങള്‍ക്ക് അറസ്റ്റിലായി. തീവ്രവാദ നിരോധന നിയമ പ്രകാരം പ്രവര്‍ത്തിക്കുന്ന (POTA) പ്രത്യേക കോടതി 10 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2017ല്‍ ശിക്ഷ പൂര്‍ത്തിയാക്കി ഇയാള്‍ പുറത്തിറങ്ങി.
2023ല്‍ എന്‍ഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ത്യയിൽ ഉടനീളമുളള ഐഎസ് ഭീകരര്‍ക്കെതിരായ നടപടിയുടെ ഭാഗമായായിരുന്നു അറസ്റ്റ്. ഡല്‍ഹി പഡ്‌ഗാ ഐഎസ് ടെറര്‍ മൊഡ്യൂള്‍ കേസിലെ പ്രധാന പ്രതിയാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



