വിഡി സവർക്കറെ ദേശസ്നേഹിയായി ചിത്രീകരിക്കുന്നത് ആർ.എസ്.എസ്- ബിജെപി അജണ്ടയുടെ ഭാഗാണെന്ന് വിമർശനം. ഇക്കാര്യത്തിൽ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എംകെ. മുനീർ ഉൾപ്പെടെ പ്രതികരിച്ചു. കാസർകോട് സ്‌കൂൾ ക്വിസ് മത്സരത്തിൽ സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി ഉൾപ്പെടുത്തിയത് വിവാദമായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
പ്രധാന പ്രതികരണങ്ങൾ
സവർക്കർ ചോദ്യവിവാദം: ക്വിസിൽ സവർക്കറെ കുറിച്ചുള്ള ചോദ്യം വന്നത് വളരെ ഗൗരവത്തോടെ കാണണം. എങ്ങനെയാണ് അത്തരമൊരു ചോദ്യം ഉൾപ്പെടുത്തിയത് എന്ന് പരിശോധിക്കുകയും ഇതിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്തുകയും വേണം. ഇന്ത്യയെ ശിഥിലീകരിക്കാൻ ശ്രമിച്ച ആളാണ് സവർക്കറെന്നും എംകെ മുനീർ കുറ്റപ്പെടുത്തി.
പിഎം ശ്രീയും വിദ്യാഭ്യാസ നയവും: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സബ് കമ്മിറ്റി റിപ്പോർട്ട് പുറത്തുവരട്ടെ. എല്ലാ വശങ്ങളും സമഗ്രമായി പരിശോധിച്ച ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. അതിനായി പ്രത്യേക സമയപരിധി നിശ്ചയിക്കേണ്ടതില്ല. ദേശീയ വിദ്യാഭ്യാസനയം കേരളത്തിൽ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും കേരളത്തിൻ്റെതായ വിദ്യാഭ്യാസ മാതൃകയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിന്റെ വിദ്യാഭ്യാസ നയത്തിന് ഭംഗം വരുത്തുന്ന രീതിയിൽ ഭരണകൂടം പ്രവർത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേമാതരം നിർബന്ധമാക്കുന്നതിൽ നിലപാട്: വന്ദേമാതരം മുഴുവൻ ചൊല്ലണമെന്ന നിർദ്ദേശം ചീഫ് സെക്രട്ടറി നൽകിയതുമായി ബന്ധപ്പെട്ട് നിയമപരമായ കടമ നിർവഹിച്ചതാണോ അതോ സ്വയം എടുത്ത തീരുമാനമാണോ എന്ന് പരിശോധിക്കണം. ഭരണഘടന ദേശീയഗാനത്തെ ബഹുമാനിക്കാനാണ് ആവശ്യപ്പെടുന്നത്. വന്ദേമാതരം ചൊല്ലാൻ ആഗ്രഹിക്കുന്നവർ ചൊല്ലട്ടെ, എന്നാൽ ആരിലും ഇത് നിർബന്ധിക്കരുത് എന്നുള്ളത് നെഹ്‌റുവിൻ്റെ കാലം മുതലുള്ള കോൺഗ്രസിൻ്റെ നയമാണെന്നും മുനീർ പറഞ്ഞു.
അതിനിടെ, കാസർകോട് സ്‌കൂൾ ക്വിസിലെ സവർക്കറുമായി ബന്ധപ്പെട്ട ചോദ്യാവലി വിവാദത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി റിപ്പോർട്ട് തേടിയിട്ടുണ്ട്.


