നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് വലിയ അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്. ഏത് നേതാവ് ഏത് മുന്നണിയിലേക്ക് മാറുമെന്ന് പ്രവചിക്കാനാകാത്ത സാഹചര്യമാണിപ്പോൾ. ഈ പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയയിൽ മറ്റൊരു വാർത്ത വ്യാപകമായി പ്രചരിക്കുന്നത്. കോൺഗ്രസ് നേതാവായ ഷാനിമോൾ ഉസ്മാൻ മുന്നണി മാറുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമായത്.
പ്രധാനമായും ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയാണ് ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് പാർട്ടി വിടുന്നുവെന്നും സിപിഎമ്മിൽ ചേരുന്നുവെന്നുമുള്ള ആരോപണങ്ങൾ പ്രചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കോൺഗ്രസ് വിട്ടെന്ന തരത്തിലുള്ള പോസ്റ്റുകളും ചിത്രങ്ങളും ചില വ്യക്തികളുടെ പേരിലുള്ള വ്യാജ പ്രൊഫൈലുകൾ വഴിയും ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. ചില പോസ്റ്റുകളിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ള നേതാക്കളുടെ പേരും ഉൾപ്പെടുത്തി കോൺഗ്രസിൽ നിന്ന് കൂടുതൽ നേതാക്കൾ പുറത്ത് പോകുന്നുവെന്ന തരത്തിലുള്ള പ്രചാരണവും നടത്തപ്പെട്ടിട്ടുണ്ട്.
എന്നാൽ, ഇത്തരം സാമൂഹിക മാധ്യമ വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കോൺഗ്രസ് പാർട്ടി വിടുന്ന കാര്യം പരിഗണനയിലില്ലെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമായി നിഷേധിച്ചു. തനിക്കെതിരേ വ്യാജ വാർത്തകൾ സൃഷ്ടിച്ച് രാഷ്ട്രീയമായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം പ്രചാരണങ്ങൾ സ്വാഭാവികമാണെന്നും അവർ പ്രതികരിച്ചു.
രാഷ്ട്രീയ സാഹചര്യങ്ങൾ ചൂടുപിടിക്കുന്ന വേളയിൽ തെറ്റായ വാർത്തകളും അഭ്യൂഹങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനാൽ, പൊതുജനം ജാഗ്രത പാലിക്കണമെന്നും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രമേ സ്വീകരിക്കാവൂ എന്നും നേതാക്കൾ അഭ്യർത്ഥിച്ചു.



