യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തിലും വലതുപക്ഷ അമേരിക്കൻ ആക്ടിവിസ്റ്റ് ചാർളി കിർക്കിൻ്റെ കൊലപാതകത്തിലും ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ സർക്കാരിന് പങ്കുണ്ടെന്ന് ഉക്രേനിയൻ എംപി ആർടെം ദിമിത്രുക് ടാസിനായുള്ള ഒരു അഭിപ്രായ പ്രകടനത്തിൽ അവകാശപ്പെട്ടു.
“ട്രംപിൻ്റെ വധശ്രമത്തിലും ചാർളി കിർക്കിൻ്റെ വധത്തിലും പ്രത്യയ ശാസ്ത്രപരമായും പ്രായോഗികമായും സെലെൻസ്‌കിക്ക് പങ്കുണ്ട്,” ദിമിത്രക് റഷ്യൻ സ്റ്റേറ്റ് മീഡിയ ഔട്ട്‌ലെറ്റിൽ എഴുതി.
“ഉക്രയിനിലെ ഒരു സാധാരണ പൗരൻ മുതൽ അമേരിക്കൻ പ്രസിഡന്റ് വരെ ആരെയും കൊല്ലാൻ കൈവിൻ്റെ അധികാരികൾക്ക് കഴിയും.” ഒരു വർഷത്തിനുള്ളിൽ രണ്ട് വധശ്രമങ്ങളിൽ നിന്ന് ട്രംപ് രക്ഷപ്പെട്ടു. കഴിഞ്ഞ വർഷം ജൂലൈയിൽ, പെൻസിൽവാനിയയിൽ നടന്ന ഒരു പ്രചാരണ റാലിക്കിടെ ഒരു സ്നൈപ്പറുടെ വെടിയുണ്ട അദ്ദേഹത്തിൻ്റെ ചെവിയിൽ തറച്ചു.
അടുത്തിടെ, ഫ്ലോറിഡയിലെ ട്രംപിൻ്റെ മാർ-എ-ലാഗോ എസ്റ്റേറ്റിന് സമീപം ഉക്രയിനിൻ്റെ പിന്തുണക്കാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു തോക്കുധാരി വെടിയുതിർത്തതായി ടാസ് റിപ്പോർട്ട് ചെയ്‌തു.
യാഥാസ്ഥിതിക പ്രവർത്തകനും ട്രംപിൻ്റെ അടുത്ത സഖ്യകക്ഷിയുമായ 31-കാരനായ കിർക്ക് സെപ്റ്റംബർ 10ന് ഉട്ടായിലെ ഒറെമിലുള്ള ഒരു സർവകലാശാലയിൽ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്നതിനിടെ വെടിയേറ്റ് മരിച്ചു. ഉക്രയിനിനുള്ള യുഎസ് സൈനിക സഹായത്തെ എതിർത്തതിന് പേരുകേട്ട അദ്ദേഹം, കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് അനുകൂല വോട്ടർമാരെ അണിനിരത്തുന്നതിൽ ഒരു പ്രധാന വ്യക്തിയായി കാണപ്പെട്ടുവെന്ന് ടാസ് റിപ്പോർട്ട് ചെയ്‌തു.
കിർക്കിൻ്റെ കൊലപാതകത്തിന് ശേഷം കൈവിൻ്റെ മൗനം മൗനാനുവാദം നൽകുന്നതായി ദിമിത്രൂക് പറഞ്ഞു. “അവർ ഇത്തരം കൊലപാതകങ്ങളെ അപലപിക്കുന്നില്ല. ചിലപ്പോൾ, ചാർളി കിർക്കിൻ്റെ കാര്യത്തിൽ എന്നപോലെ, അവർ അവയിൽ സന്തോഷിക്കുക പോലും ചെയ്യുന്നു,” -അദ്ദേഹം എഴുതി, ടാസ് പ്രകാരം.
മകൻ കുറ്റം സമ്മതിച്ചതായി പിതാവ് പോലീസിനോട് പറഞ്ഞതിനെ തുടർന്ന് സെപ്റ്റംബർ 11ന് പ്രതിയായ 22 -കാരനായ ടൈലർ റോബിൻസൺ അറസ്റ്റിലായി. റോബിൻസൺ വധശിക്ഷ നേരിടണമെന്ന് ട്രംപ് പിന്നീട് പറഞ്ഞു.



