അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറ നിരോധിക്കുന്നതിനായി പാർലമെന്റില്‍ പ്രത്യേക നിയമം പാസാക്കി ഇസ്രയേല്‍. ബില്‍ ഉടന്‍ തന്നെ പാസാക്കാന്‍ സെനറ്റിന് നിർദേശം നല്‍കിയ പ്രധാനമന്ത്രി ബെഞ്ചെമിന്‍ നെതന്യാഹു അല്‍ ജസീറ അടച്ചുപൂട്ടന്‍ ഉടന്‍ നടപടിയെടുക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ടൈംസ് ഓഫ് ഇസ്രയേലിനെയും എഎഫ്‌പിയേയും ഉദ്ധരിച്ചുകൊണ്ട് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 70-10 വോട്ടുനിലയിലാണ് പാർലമെന്റില്‍ നിയമം പാസാക്കിയത്. ഇതോടെ വിദേശ ചാനലുകളുടെ ഓഫീസുകള്‍ നിരോധിക്കുന്നതിനുള്ള അധികാരവും സർക്കാരിനായി.
ഇക്കാര്യത്തെക്കുറിച്ച് നെതന്യാഹു ട്വിറ്ററില്‍ കുറിച്ചുത് ഇങ്ങനെയാണ്, “അല്‍ ജസീറ ഇസ്രയേലിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിച്ചു. ഒക്ടോബർ ഏഴിന് നടന്ന കൂട്ടക്കൊലയില്‍ പങ്കാളികളായി. ഹമാസിനെ പിന്തുണയ്ക്കുന്നവരെ നമ്മുടെ നാട്ടില്‍ നിന്ന് നീക്കം ചെയ്യാന്‍ സമയമായിരിക്കുന്നു. ഭീകരവാദ ചാനലായ അല്‍ ജസീറ ഇനി ഇസ്രയേലില്‍ നിന്ന് സംപ്രേഷണം ചെയ്യില്ല. ചാനലിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിനായി പുതിയ നിയമപ്രകാരം ഉടന്‍ പ്രവർത്തിക്കണമെന്ന് നിർദേശിക്കുന്നു.”
കഴിഞ്ഞ ജനുവരിയിലുണ്ടായ വ്യോമാക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ട അല്‍ ജസീറയുടെ മാധ്യമ പ്രവർത്തകനും ഫ്രീലാന്‍സറും ഭീകരവാദികളാണെന്ന് ഇസ്രയേല്‍ ആരോപിച്ചിരുന്നു. മറ്റൊരു ആക്രമണത്തില്‍ പരുക്കേറ്റ മറ്റൊരു മാധ്യമ പ്രവർത്തകന്‍ ഹമാസിന്റെ ഡെപ്യൂട്ടി കമാന്‍ഡറാണെന്നും ഇസ്രയേല്‍ ആവകാശവാദം ഉന്നയിച്ചിരുന്നു.
എന്നാല്‍ ഇസ്രയേലിന്റെ ആരോപണങ്ങള്‍ അല്‍ ജസീറ തള്ളുകയും തങ്ങളുടെ ജീവനക്കാരെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഇതുവരെ 32,845 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്.



