തെക്കന്‍ ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മാധ്യമ പ്രവര്‍ത്തക അടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള ഗ്രൂപ്പുള്ള ഒരു സ്ഥലത്ത് നിന്ന് പോയ രണ്ട് വാഹനത്തെ ലക്ഷ്യം വെച്ചെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആദ്യത്തെ ഇസ്രയേല്‍ ആക്രമണത്തില്‍ ഇതില്‍ ഒരു വാഹനത്തിലെ രണ്ടുപേര്‍ കൊല്ലപ്പെടുക ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പിന്നാലെ നടന്ന വ്യോമ ആക്രമണത്തില്‍ പ്രാദേശിക മാധ്യമമായ അല്‍ അഖ്ബറിലെ മാധ്യമ പ്രവര്‍ത്തക അമല്‍ ഖബീല്‍ കൊല്ലപ്പെടുക ആയിരുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്‌തു. മാധ്യമ പ്രവര്‍ത്തകക്ക് നേരെയുള്ള ആക്രമണത്തെ ലെബനനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി പോള്‍ മോര്‍കോസ് അപലപിച്ച് രംഗത്തെത്തി.
എന്നാല്‍, ലെബനന്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രയേല്‍ സൈനികരെ ലക്ഷ്യം വെച്ച് ഫോര്‍വാര്‍ഡ് ഡിഫന്‍സ് ലൈന്‍ കടന്നത് കൊണ്ടാണ് ആക്രമിച്ചതെന്നാണ് ഇസ്രയേലിൻ്റെ അവകാശവാദം. അതേസമയം, അമേരിക്കയുടെ നാവിക ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാന്‍ ആവര്‍ത്തിച്ചു.
അമേരിക്ക തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘനം നടത്തുന്നുവെന്നും ഇറാന്‍ പറഞ്ഞു. പ്രതിസന്ധിക്കിടയില്‍ അമേരിക്കന്‍ നാവികസേനയില്‍ നേതൃമാറ്റത്തിന് ഒരുങ്ങുന്നു. സെക്രട്ടറി ജോണ്‍ ഫെലനെ മാറ്റി. നാവിക സേന അണ്ടര്‍ സെക്രട്ടറി ഹംഗ് കാവോക്കാണ് താല്‍ക്കാലിക ചുമതല. നേരത്തെ കരസേനാ മേധാവി റാന്‍ഡി ജോര്‍ജിനെ പുറത്താക്കിയിരുന്നു.



