ഭക്ഷണത്തിന് കാത്തുനിൽക്കുന്ന പലസ്‌തീൻകാരെ വെടിവച്ച് കൊള്ളാൻ ആജ്ഞാപിച്ച് ഇസ്രയേലി സൈനിക കമാൻഡർമാർ. ഇസ്രായേലി പത്രമായ ഹാരെറ്റ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. ആജ്ഞ പാലിച്ച സൈനികർ നിരപരാധികളെ മനഃപൂർവം വെടിവച്ച് കൊന്നതായും വാർത്താ റിപ്പോർട്ട് ചെയ്യുന്നു.
വിശന്ന് വലഞ്ഞ് ഭക്ഷണത്തിന് കാത്ത് നിൽക്കുന്ന ഒരു ഭീഷണിയും ഉയർത്താത്ത ആളുകൾക്ക് നേരെ അനാവശ്യമായി മാരകശക്തി പ്രയോഗിക്കാൻ കമാൻഡർ നിർദേശിച്ചതായും റിപ്പോർട്ടുകൾ,‘ ഇതൊരു കൊലക്കളമാണ്.
ഞങ്ങൾ ടാങ്കുകളിൽ നിന്ന് മെഷീൻ ഗൺ ഉപയോഗിച്ച് വെടിവെക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്‌തു. ഞങ്ങൾ താവളമടിച്ച സ്ഥലത്ത് ദിവസവും അഞ്ചുപേർ വരെ കൊല്ലപ്പെടുന്നുണ്ട്’ -സൈനികൻ പറഞ്ഞു.
ഭക്ഷണത്തിന് കാത്തുനില്‍ക്കുന്നവരെ വധശിക്ഷക്ക് വിധിക്കരുതെന്ന് ഐക്യരാഷ്ട്ര സംഘടന സെക്രട്ടറി ജനറൽ അൻ്റെണിയോ ഗുട്ടെറെസ് പറഞ്ഞു. “മാനുഷിക സഹായത്തിൻ്റെ വേഷം കെട്ടിയുള്ള കൊലപാതകം” -എന്നാണ് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സ് ഗാസയിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്.
അതേസമയം കമാൻഡർമാർ സാധാരണക്കാരെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും പ്രതിരോധമന്ത്രി കാറ്റ്‌സും തള്ളി.
കഴിഞ്ഞ ഒരു മാസത്തിനിടെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സഹായ വിതരണ കേന്ദ്രങ്ങളിൽ എത്തിയ 550 പലസ്‌തീൻകാരെ ആണ് സൈന്യം വെടിവച്ചു കൊലപ്പെടുത്തിയത്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



