ഗാസയിൽ ഇസ്രയേൽ നടത്തി കൊണ്ടിരിക്കുന്ന ക്രൂരമായ കടന്നാക്രമണങ്ങൾ അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാര പ്രമേയം പാസാക്കി യുഎൻ. യുദ്ധം അവസാനിപ്പിക്കുന്നതിനായി ദ്വിരാഷ്ട്ര പരിഹാരം ഫലപ്രദമായി നടപ്പാക്കണമെന്നും സംഘർഷത്തിന് നീതിയുക്തവും സമാധാനപരവും ശാശ്വതവുമായ പരിഹാരം കൈവരിക്കുന്നത്തിന് കൂട്ടായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രമേയം.
വെള്ളിയാഴ്‌ച ആയിരുന്നു യുഎൻ പൊതുസഭയിൽ പ്രമേയം പാസാക്കിയത്. ഫ്രാൻസും സൗദി അറേബ്യയും ചേർന്നാണ് ഏഴുപേജുള്ള പ്രമേയം അവതരിപ്പിച്ചത്. ഇതിൻ്റെ ഭാഗമായി നടന്ന വോട്ടെടുപ്പിൽ 142 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ഇന്ത്യ പ്രമേയത്തെ അനുകൂലിച്ചു.
എല്ലാ ഗൾഫ്, അറബ് രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു. എന്നാൽ ഇസ്രയേലും അമേരിക്കയും അടക്കം പത്ത് രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. അർജന്റീന, പരാഗ്വേ, ഹംഗറി, മൈക്രോനേഷ്യ, നൗറു, പലാവു, പാപുവ ന്യൂ ഗിനിയ, ടോംഗ എന്നിവയാണ് പ്രമേയത്തെ എതിർത്ത മറ്റു രാജ്യങ്ങൾ.
പ്രമേയത്തിൽ എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്നും ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങൾ പലസ്‌തീൻ അതോറിറ്റിക്ക് കൈമാറണമെന്നും ഹമാസിനോടും ഇസ്രയേലിനോടും ദ്വിരാഷ്ട്ര പരിഹാര പ്രമേയത്തോട് പ്രതിബദ്ധത കാണിക്കണമെന്നും ആവശ്യപ്പെട്ടു.



