ഫലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസുമായുള്ള സംഘർഷം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ ഏകദേശം 30 ബില്യൺ ഷെക്കൽ (7.8 ബില്യൺ ഡോളർ) കടം സമാഹരിച്ചതായി രാജ്യത്തിന്റെ ധനകാര്യ മന്ത്രാലയം വെളിപ്പെടുത്തി. മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആ തുകയുടെ 4.1 ബില്യൺ ഡോളർ അന്താരാഷ്ട്ര വിപണിയിൽ ഇഷ്യൂ ചെയ്യുന്നതിലൂടെ ഉയർത്തിയ ഡോളർ മൂല്യമുള്ള കടമായിരുന്നു.
തിങ്കളാഴ്ച, മന്ത്രാലയം പ്രതിവാര ബോണ്ട് ലേലത്തിൽ പ്രാദേശിക വിപണിയിൽ 957 മില്യൺ ഡോളർ കൂടി സമാഹരിച്ചതായി റിപ്പോർട്ടുണ്ട്. ഗവൺമെന്റിന് ഇപ്പോൾ “അതിന്റെ എല്ലാ ആവശ്യങ്ങൾക്കും പൂർണ്ണമായും മികച്ച രീതിയിൽ ധനസഹായം നൽകാനാകുമെന്ന്” ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.
സൈന്യത്തിന് ധനസഹായം നൽകുന്നതിനും ഗാസയുമായുള്ള അതിർത്തിക്കടുത്തുള്ള ബിസിനസുകൾക്കും ഹമാസ് ബന്ദികളാക്കിയ ഇരകളുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുമായി ഇസ്രായേൽ സർക്കാർ ചെലവ് ഗണ്യമായി വർദ്ധിപ്പിച്ചു. ഇതെല്ലാം ഒരു റെക്കോർഡ് ബജറ്റ് കമ്മിയിലേക്ക് നയിച്ചു, ഇത് കഴിഞ്ഞ മാസം 6 ബില്യൺ ഡോളറായി ഉയർന്നു. അതായത്, ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏഴിരട്ടി വർധന.
നവംബറിൽ കഴിഞ്ഞ മാസത്തേക്കാൾ 75% കൂടുതൽ വായ്പയെടുക്കാനുള്ള പദ്ധതിയും ധനമന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ബാങ്ക് ഓഫ് ഇസ്രായേൽ ഗവർണർ അമീർ യാരോൺ സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനും നല്ല സാമ്പത്തിക നില നിലനിർത്തുന്നതിനും സർക്കാരിനോട് ആവശ്യപ്പെട്ടു .
ഹമാസുമായുള്ള സംഘർഷം മൂലം ആഘാതമനുഭവിക്കുന്നവരെ സഹായിക്കാൻ സജ്ജമാണ് എന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രതിജ്ഞ 2024-ഓടെ കമ്മിയും കടവും-ജിഡിപി അനുപാതവും കുത്തനെ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ വിശ്വസിക്കുന്നു.
കഴിഞ്ഞ മാസം, അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ എസ് ആന്റ് പി ഇസ്രായേലിന്റെ റേറ്റിംഗ് ‘സ്ഥിര’ത്തിൽ നിന്ന് ‘നെഗറ്റീവായി’ കുറച്ചു. തുടർന്നാണ് ഫിച്ച്, രാജ്യത്തെ നെഗറ്റീവ് റേറ്റിംഗ് നിരീക്ഷണത്തിൽ നിർത്തിയത്. ദീർഘകാല സംഘർഷം ഇസ്രായേലിന്റെ ക്രെഡിറ്റ് സ്‌കോറിൽ ഗണ്യമായ തകർച്ചയ്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി. രാജ്യത്തിന് സാധ്യമായ തരംതാഴ്ത്തൽ ആലോചിക്കുന്നുണ്ടെന്നും മൂഡീസ് പറഞ്ഞു.




