മുസ്ലീംലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അധികാരം ഉറപ്പായതോടെ മുസ്‌ലിംലീഗിന് കടുത്ത ഹിന്ദു വിരുദ്ധതയാണെന്നും ലീഗ് കേരളം ഭരിച്ച് തുടങ്ങിയെന്നും വെള്ളാപ്പള്ളി. ഭരണത്തിൻ്റെ മറവില്‍ മതതീവ്രവാദികള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ ശ്രമമെന്നും യോഗനാദം എഡിറ്റോറിയലില്‍ രൂക്ഷ വിമര്‍ശനം. മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന തലക്കെട്ടിലാണ് എഡിറ്റോറിയല്‍.
മുസ്ലീംലീഗ് കടുത്ത ഹിന്ദുത്വ വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് അവരുടെ നിലപാടുകളില്‍ നിന്ന് മനസിലാകുമെന്നും വിമര്‍ശനമുണ്ട്. എസ്എന്‍ഡിപി യോഗത്തിനും എന്‍എസ്എസിനും എതിരെ കേരളത്തിലും പുറത്തും നടത്തുന്ന ഇവരുടെ പ്രതിഷേധങ്ങളും ഇക്കാര്യം സാധൂകരിക്കുന്നുവെന്ന് ലേഖനത്തില്‍ പറയുന്നു. യുഡിഎഫ് അധികാരമേറും മുമ്പ് തന്നെ മുസ്ലിംലീഗ് കേരളം ഭരിച്ചു തുടങ്ങിയ ലക്ഷണമാണ്, -യോഗനാദം എഡിറ്റോറിയലില്‍ പറയുന്നു.
മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണ് ഇവരുടെ ശ്രമം. ഇത്തരത്തില്‍ പ്രവര്‍ത്തിച്ച പല ശക്തികളും ഇന്ന് അഴിക്കുള്ളിലാണ്. സംസ്ഥാന ഭരണത്തിൻ്റെ മറവില്‍ മതതീവ്രവാദ ശക്തികള്‍ക്ക് സംരക്ഷണം ഒരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സര്‍ക്കാര്‍ സാധിച്ചു കൊടുക്കുമോയെന്ന് കാത്തിരുന്നു കാണാം, -യോഗനാദം എഡിറ്റോറിയലില്‍ പറയുന്നു.
അധികാര ലഹരി നുണയും മുമ്പ് തന്നെ യൂത്ത് ലീഗുകാരുടെ പ്രകടനങ്ങള്‍ കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഞാന്‍ പേടിച്ചോടുമെന്ന അവരുടെ ആശ വെറുതേയാണ്. ഇതിലും വലിയ പെരുന്നാളിന് ബാപ്പ പള്ളിയില്‍ പോയിട്ടില്ല- എന്നും പറയുന്നുണ്ട്.
ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാര്‍ കലാപം നടന്ന നാട്ടിലാണ് ലീഗ് വളര്‍ന്നു പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകള്‍ ആരുടേതെന്ന് നന്നായി അറിയാം. എസിഎന്‍ഡിപിയേയും എന്നെയും തീര്‍ത്തുകളയാമെന്ന് യൂത്ത് ലീഗ് കരുതുന്നു. പേടിച്ചോടുമെന്ന ആശ വെറുതെ. ജി സകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും ഇപ്പോള്‍ മുസ്ലീംലീഗിൻ്റെ ശത്രുക്കള്‍. സമുദായത്തെ തകര്‍ക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യും- എഡിറ്റോറിയലില്‍ പറയുന്നു.
കെഎം ഷാജിക്കെതിരെയും വിമര്‍ശനമുണ്ട്, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനുമത്രെ ഇപ്പോള്‍ ലീഗിൻ്റെ മുഖ്യശത്രുക്കള്‍. മതസൗഹാര്‍ദത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി മതവിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ലീഗ്…
മതമാണ് മതമാണ് മതമാണ് തങ്ങളുടെ പ്രശ്‌ന്നമെന്നും ഒമ്പതര വര്‍ഷത്തെ നഷ്‌ടങ്ങള്‍ മുസ്ലിംങ്ങള്‍ക്ക് വേണ്ടി വീണ്ടെടുക്കുമെന്നും പ്രസംഗിച്ച് നടന്ന കെഎം ഷാജിയെപ്പോലെ വര്‍ഗീയ വിഷം ചീറ്റുന്ന നേതാക്കളെ മന്ത്രിയാക്കിയാല്‍ കേരളത്തില്‍ മതസൗഹാര്‍ദം പൂത്തുലയുമെന്നാണ് ലീഗ് നേതൃത്വത്തിൻ്റെ നിലപാട്- എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു.




