...
Home News Kerala ‘ഇനി തെരഞ്ഞെടുപ്പ് കാലം’; എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

‘ഇനി തെരഞ്ഞെടുപ്പ് കാലം’; എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല

228

കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ആണ് വേട്ടെടുപ്പ് നടക്കാൻ പോകുന്നത്. കേരളത്തിൽ ഏപ്രിൽ ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4ന് ആയിരിക്കും. ഇതോടെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളും അംഗീകരിച്ചിട്ടുള്ള നിബന്ധനകളെ ആണ് മാതൃകാ പെരുമാറ്റച്ചട്ടം എന്ന് വിളിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സമാധാനപരമായും കൃത്യതയോടെയും നടപ്പാക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. ഭരണകക്ഷി ഔദ്യോഗിക സംവിധാനങ്ങളോ പൊതുപണമോ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഈ ചട്ടം സഹായിക്കുന്നു. ശ്രദ്ധേയമായ ഒരു കാര്യം, ഈ പെരുമാറ്റ ചട്ടത്തിനായി പ്രത്യേക ബില്ലുകളൊന്നും നിയമസഭയിലോ പാർലമെന്റിലോ പാസാക്കിയിട്ടില്ല എന്നതാണ്.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ചരിത്രം ആരംഭിക്കുന്നത് കേരളത്തിൽ നിന്നാണ്. 1960-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്താണ് രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇത്തരമൊരു ചട്ടം രൂപീകരിക്കാൻ ശ്രമം നടന്നത്.

1968 സെപ്റ്റംബർ 26ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ‘മിനിമം കോഡ് ഓഫ് കണ്ടക്ട്’ എന്ന പേരിൽ ആദ്യത്തെ ചട്ടം പുറത്തിറക്കി. തുടർന്ന് 1979, 1982, 1991, 2013 എന്നീ വർഷങ്ങളിൽ ഈ ചട്ടങ്ങൾ പുതുക്കുകയുണ്ടായി. ഭരണഘടനയുടെ ആർട്ടിക്കിൾ 324 പ്രകാരം സ്ഥാനാർത്ഥികളെയും പാർട്ടികളെയും നിരീക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ട്.

പൊതുവായ നിബന്ധനകൾ

മറ്റ് പാർട്ടികളുടെ നയങ്ങളെയും പ്രവർത്തനങ്ങളെയും ആരോഗ്യകരമായ രീതിയിൽ വിമർശിക്കാമെങ്കിലും വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല.
ജാതീയമോ വർഗീയമോ ആയ വികാരങ്ങൾ ഇളക്കിവിട്ട് വോട്ട് പിടിക്കാൻ ശ്രമിക്കരുത്.
വോട്ട് നേടുന്നതിനായി പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് നിരോധിച്ചിരിക്കുന്നു.
പൊതുയോഗങ്ങളോ റാലികളോ നടത്തുന്നതിന് മുമ്പ് പ്രാദേശിക പൊലീസിൽ നിന്ന് നിർബന്ധമായും അനുമതി വാങ്ങിയിരിക്കണം.

പ്രകടനങ്ങളും വോട്ടെടുപ്പ് ദിനവും

എതിരാളികളുടെ കോലങ്ങൾ നിർമ്മിക്കാനോ കത്തിക്കാനോ അനുവാദമില്ല.
പോളിങ് സ്റ്റേഷൻ്റെ 100 മീറ്റർ പരിധിക്കുള്ളിൽ പ്രചരണ പരിപാടികളും പാടില്ല.
വോട്ടിങ് ദിവസം ബൂത്തിനകത്ത് നിൽക്കുന്ന പാർട്ടി പ്രവർത്തകർ പാർട്ടിയുടെ പേരും ചിഹ്നവുമുള്ള ബാഡ്‌ജ് ധരിക്കേണ്ടതാണ്.
വോട്ടർമാരെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പ്രത്യേക അനുമതി ഉള്ളവർക്ക് മാത്രമേ ബൂത്തിനകത്ത് പ്രവേശിക്കാൻ അധികാരമുള്ളൂ.

പരാതികളും നടപടികളും

തെരഞ്ഞെടുപ്പ് സംബന്ധമായ പരാതികൾ കമ്മീഷൻ നിയോഗിച്ചിട്ടുള്ള നിരീക്ഷകരെ അറിയിക്കാവുന്നതാണ്. ചട്ടം ലംഘിക്കുന്നവർക്ക് കമ്മീഷൻ നോട്ടീസ് അയക്കുകയും, കുറ്റം സമ്മതിക്കുന്ന പക്ഷം രേഖാമൂലമുള്ള ശാസന നൽകുകയും ചെയ്യും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് ബിഎൻഎസ് (BNS) അല്ലെങ്കിൽ ഇൻകം ടാക്‌സ് ആക്ട് പ്രകാരം കേസെടുക്കാൻ കമ്മീഷന് അധികാരമുണ്ട്.

പെരുമാറ്റച്ചട്ട ലംഘനം പാർട്ടിയുടെ പ്രതിച്ഛായയെ ജനങ്ങൾക്കിടയിൽ മോശമായി ബാധിക്കും എന്നതിനാൽ എല്ലാ രാഷ്ട്രീയ കക്ഷികളും ഈ നിയമങ്ങളെ അതീവ ജാഗ്രതയോടെയാണ് കാണുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.