ജയ്‌പൂരിലെ സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ സെൻ്റെറിലെ ഇൻ്റെൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്‌ച രാത്രിയുണ്ടായ തീപിടുത്തത്തിൽ എട്ട് രോഗികൾ ദാരുണമായി മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ഉൾപ്പെടുന്നു.
ന്യൂറോ ഐസിയു വാർഡിലെ പേപ്പർ, ഐസിയു ഉപകരണങ്ങൾ, രക്തസാമ്പിൾ ട്യൂബുകൾ എന്നിവ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിൽ രാത്രി 11:20 ഓടെ ആണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.
അശ്രദ്ധയാണെന്ന് ആരോപിക്കുന്നു
തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് സംശയിക്കുന്നതായി ട്രോമ സെൻ്റെറിലെ നോഡൽ ഓഫീസറും ഒരു മുതിർന്ന ഡോക്ടറും പറഞ്ഞു. സംഭവസമയത്ത് 11 രോഗികൾ ഐസിയുവിൽ ആയിരുന്നു. 13 രോഗികൾ തൊട്ടടുത്തുള്ള ഐസിയുവിലും ആയിരുന്നു.
സംഭവ സ്ഥലത്ത് എത്തിയപ്പോൾ വാർഡ് മുഴുവൻ പുക നിറഞ്ഞിരുന്നു. അതിനാൽ അകത്തുകടക്കാൻ കഴിയാത്ത അവസ്ഥയിൽ ആയിരുന്നുവെന്നും അതേസമയം അഗ്നിശമന സേനാംഗങ്ങൾക്ക് കെട്ടിടത്തിൻ്റെ മറുവശത്തുള്ള ജനാലകൾ തകർത്ത് തീ അണക്കേണ്ടി വന്നതായും അഗ്നിശമന സേനാംഗങ്ങൾ അറിയിച്ചു.
തീ നിയന്ത്രണ വിധേയമാക്കാൻ ഏകദേശം ഒന്ന് മുതൽ 1.5 മണിക്കൂർ എടുത്തു. എല്ലാ രോഗികളെയും അവരുടെ കിടക്കകൾക്കൊപ്പം തെരുവിലേക്ക് മാറ്റി. ആശുപത്രി ഭരണകൂടം കടുത്ത അശ്രദ്ധയാണ് കാണിച്ചതെന്ന് ഇരകളുടെ കുടുംബങ്ങൾ ആരോപിച്ചു. 20 മിനിറ്റ് മുമ്പ് പുക ഉയരാൻ തുടങ്ങിയെന്ന് ഭരത്പൂരിൽ നിന്നുള്ള ഷേരു പറഞ്ഞു.
തീ പടർന്നു, ജീവനക്കാരെ അറിയിച്ചിട്ടും ആരും ശ്രദ്ധിച്ചില്ല. വാർഡ് ബോയ്‌സ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി. സ്വന്തം രോഗിയെ രക്ഷിക്കാൻ അദ്ദേഹം പാടുപെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തെ തുടർന്ന് രോഗികളുടെ നിരവധി ബന്ധുക്കൾ എസ്എംഎസ് ട്രോമ സെൻ്റെറിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പ്രധാന റോഡ് ഉപരോധിക്കുകയും ഉത്തരവാദിത്തപ്പെട്ട അധികാരികൾക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അശ്രദ്ധയാണ് ജീവൻ നഷ്‌ടപ്പെടാൻ കാരണമായതെന്നും രോഗികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്നും അവർ അവകാശപ്പെട്ടു.
അതേസമയം, എസ്എംഎസ് ആശുപത്രിയിലെ തീപിടുത്ത സംഭവത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം നടത്തണമെന്ന് മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ എഴുതി.



