ദേശീയ സുരക്ഷയും ഭരണസംവിധാനത്തിന്റെ തുടർച്ചയും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ടോക്കിയോയ്ക്ക് പകരമായി രണ്ടാമത്തെ തലസ്ഥാനം വികസിപ്പിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം സർക്കാർ പുറത്തിറക്കി. വർഷങ്ങളായി പരിഗണനയിലുണ്ടായിരുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനം.
1868 മുതൽ ജപ്പാന്റെ തലസ്ഥാനമാണ് ടോക്കിയോ. എന്നാൽ ഭൂകമ്പസാധ്യതയും പ്രകൃതിദുരന്തങ്ങളുടെ വർധിച്ചുവരുന്ന ഭീഷണിയും കണക്കിലെടുത്താണ് ബദൽ ഭരണകേന്ദ്രം ഒരുക്കാൻ സർക്കാർ തീരുമാനിച്ചത്.
ഭൂകമ്പ ഭീഷണിയാണ് പ്രധാന കാരണം
അടുത്ത 30 വർഷത്തിനുള്ളിൽ ടോക്കിയോയിൽ ശക്തമായ ഭൂകമ്പമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം, റിക്ടർ സ്കെയിലിൽ 7 തീവ്രതയോ അതിലധികമോ രേഖപ്പെടുത്തുന്ന ഭൂകമ്പത്തിന് 70 ശതമാനം സാധ്യതയുണ്ടെന്നാണ് കണക്കുകൾ.
പസഫിക്, ഫിലിപ്പൈൻ, യുറേഷ്യൻ, നോർത്ത് അമേരിക്കൻ എന്നീ നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ സംഗമിക്കുന്ന മേഖലയിലാണ് ടോക്കിയോ സ്ഥിതിചെയ്യുന്നത്. അതിനാൽ ഭൂകമ്പ ഭീഷണി നിരന്തരം നിലനിൽക്കുന്ന നഗരങ്ങളിലൊന്നായാണ് ടോക്കിയോയെ വിലയിരുത്തുന്നത്.
ടോക്കിയോയിലെ അമിത കേന്ദ്രീകരണം ആശങ്ക
ജപ്പാനിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും ടോക്കിയോ മേഖലയിലാണ് താമസിക്കുന്നത്. രാജ്യത്തെ ഭൂരിഭാഗം പ്രമുഖ കമ്പനികളുടെ ആസ്ഥാനങ്ങളും പ്രധാന സർക്കാർ സ്ഥാപനങ്ങളും ഈ നഗരത്തിലാണ് പ്രവർത്തിക്കുന്നത്. വലിയൊരു പ്രകൃതിദുരന്തമുണ്ടായാൽ ഭരണസംവിധാനത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതര തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയാണ് സർക്കാരിന്റെ നീക്കത്തിന് പിന്നിൽ.
പ്രതിസന്ധി ഘട്ടങ്ങളിൽ ബാക്കപ്പ് ഭരണകേന്ദ്രം
പുതിയ തലസ്ഥാനം നിലവിലെ തലസ്ഥാനത്തിന് പകരക്കാരനല്ലെന്നും അടിയന്തര സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ബദൽ ഭരണകേന്ദ്രമായിരിക്കും പ്രവർത്തിക്കുകയെന്നും സർക്കാർ വ്യക്തമാക്കി. ഭൂകമ്പം പോലുള്ള വലിയ ദുരന്തങ്ങൾ ഉണ്ടായാലും രാജ്യത്തിന്റെ ഭരണനിർവഹണം തടസ്സപ്പെടാതെ തുടരുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2010 മുതൽ ഈ ആശയം സർക്കാർ പരിഗണിച്ചുവരികയായിരുന്നു. ഇപ്പോഴാണ് പദ്ധതി ഔദ്യോഗികമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
ഒസാക്കയ്ക്ക് മുൻതൂക്കം
ബദൽ തലസ്ഥാനത്തിനുള്ള സാധ്യതാപട്ടികയിൽ ഒസാക്കയാണ് മുൻനിരയിലുള്ളത്. മിയാഗി, ഹൊക്കൈഡോ, ഫുകുവോക്ക എന്നിവയും പരിഗണനയിലുള്ള നഗരങ്ങളാണ്. സർക്കാർ അടിസ്ഥാനസൗകര്യം, സാമ്പത്തിക ശക്തി, ജനസംഖ്യാ വലിപ്പം, ഭരണശേഷി എന്നീ നാല് പ്രധാന മാനദണ്ഡങ്ങൾ പാലിക്കുന്ന നഗരങ്ങളെയാണ് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തുക.
രാഷ്ട്രീയ വിവാദവും
സർക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. രണ്ടാമത്തെ തലസ്ഥാനം സ്ഥാപിക്കുന്ന നീക്കം ചില രാഷ്ട്രീയ പാർട്ടികൾക്ക് നേട്ടമുണ്ടാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ ദേശീയ സുരക്ഷയും ഭരണത്തിന്റെ തുടർച്ചയും മുൻനിർത്തിയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്ന് സർക്കാർ വ്യക്തമാക്കി.



