ആലപ്പുഴ ചേർത്തലയിലെ ജെയ്‌നമ്മ തിരോധാന കേസിൽ നിർണായക കണ്ടെത്തൽ. പ്രതി സെബാസ്റ്റ്യൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേത് ആണെന്ന് ഫൊറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു.
സെബാസ്റ്റ്യൻ പണയം വച്ചതും വിറ്റതുമായ സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയാണെന്ന് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോൺ സിഗ്നലുകൾ ഏറ്റവും ഒടുവിൽ ലഭിച്ചത് സെബാസ്റ്റ്യൻ്റെ വീടിന് സമീപത്ത് നിന്നായിരുന്നു. ഇതും സെബാസ്റ്റ്യനിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക തെളിവായി. ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിൻ്റെയും സിം റീചാർജ് ചെയ്‌തതിൻ്റെയും സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു. എന്നാൽ ഫോൺ കണ്ടെത്താൻ ആയിട്ടില്ല.
അതേസമയം, പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ശാസ്ത്രീയ തെളിവുകൾ അടക്കം ശേഖരിച്ച് കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് പൊലീസ് അറിയിച്ചിരുന്നു.
2024 ഡിസംബർ 20-നാണ് ജെയ്‌നമ്മയെ കാണാതായത്. ഇവർ തൻ്റെ സുഹൃത്ത് ആയിരുന്നുവെന്നും പ്രാർത്ഥനാ യോഗങ്ങളിൽ വെച്ചാണ് പരിചയപ്പെട്ടതെന്നും സെബാസ്റ്റ്യൻ മൊഴി നൽകിയിരുന്നു.



