തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു.
പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച് ജീവനക്കാരെ സ്ഥലം മാറ്റുകയാണ്. ഇത് മുൻകാലങ്ങളിൽ പതിവില്ലാത്തതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ഇന്നിറങ്ങിയ ഉത്തരവിൽ എൻജിഒ അസോസിയേഷൻ നേതാവിൻ്റെ ശുപാർശ പ്രകാരമാണ് സ്ഥലം മാറ്റുന്നതെന്ന പരാമർശമുണ്ടായത് ഗുരുതരമായ ചട്ടലംഘനമാണ്. കേരളത്തിലെ എല്ലാ കളക്ടറേറ്റുകളിലും അസോസിയേഷൻ നേതാക്കൾ എഴുതി നൽകുന്നത് പോലെ ഉത്തരവുകൾ ഇറക്കുകയാണ്. വ്യാപകമായ പണപ്പിരിവും ഇതിൻ്റെ പേരിൽ നടക്കുന്നുണ്ട്. നിലവിൽ സ്ഥലം മാറ്റങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങളുണ്ട്.
മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റി ജീവനക്കാരെ പീഢിപ്പിച്ചാൽ ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വരുമെന്നും ഒരു സർക്കാർ അധികാരം ഏൽക്കുന്നതിന് മുമ്പേ ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിടരുതെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റിസൾട്ടിന് ശേഷം സർക്കാർ ഉദ്യോഗസ്ഥരെ ബുദ്ധിമുട്ടിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്.



