| ഡോ. ടി എം തോമസ് ഐസക്
കുറച്ചു ദിവസമായിട്ട് ഫോൺ ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. കോളുകൾ മുറിഞ്ഞു പോവുക പതിവായി. 2-3 പ്രാവശ്യം വിളിച്ചാലേ കണക്ഷൻ കിട്ടുകയുള്ളൂ. എനിക്ക് അറിയാവുന്ന പലരും ഫോൺ നമ്പർ മാറ്റാതെ പുതിയ നെറ്റുവർക്കിലേക്ക് പോർട്ട് ചെയ്യുകയാണ്. ഇനിയിപ്പോൾ ഡബിൾ സിമ്മിലേക്ക് പോയാലേ ബിഎസ്എൻഎൽ നിലനിർത്തിക്കൊണ്ട് ഫോൺ ചെയ്യാനാകൂവെന്നതാണ് സ്ഥിതി.
ബിഎസ്എൻഎല്ലിനെ തകർക്കതിൽ ബിജെപിക്കു മാത്രമല്ല കോൺഗ്രസിനും പങ്കുണ്ട്. 2000-ത്തിലാണ് ബിഎസ്എൻഎൽ സ്ഥാപിതമായത്. മൊബൈൽ സാങ്കേതികവിദ്യ വാണിജ്യാടിസ്ഥാനത്തിൽ പ്രചരിക്കാൻ തുടങ്ങിയ വർഷം. എയർടെൽ, റിലയൻസ്, ഹച്ചിൻസൺ എന്നിവർ മൊബൈൽസർവ്വീസുകൾ 2000 മുതൽ ആരംഭിച്ചു. രണ്ട് വർഷം കഴിഞ്ഞേ ബിഎസ്എൻഎല്ലിന് അനുമതി കൊടുത്തുള്ളൂ. എന്നിട്ടും 2006-ൽ ബിഎസ്എൻഎൽ മാർക്കറ്റിന്റെ 18 ശതമാനം പിടിച്ചെടുത്തു. എയർടെല്ലിന്റെ കമ്പോളവിഹിതത്തേക്കാൾ ഒരു ശതമാനം മാത്രം കുറവ്.
വൈകിവന്നിട്ടും കമ്പോള മത്സരത്തിൽ ഓടിക്കയറുക മാത്രമല്ല, മൊബൈൽ സർവ്വീസ് ചാർജ്ജ് സംബന്ധിച്ച് സ്വകാര്യ കമ്പനികളുടെ കാർട്ടൽ പൊളിക്കാനും കഴിഞ്ഞു. ഒരു മിനിറ്റ് ഔട്ട് ഗോയിംഗ് കാളിന് 15 രൂപയും ഇൻ കമിംഗ് കാളിന് 8 രൂപയുമാണ് ഈടാക്കിക്കൊണ്ടിരുന്നത്. ഇത് മൂന്ന് മിനിറ്റിന് 2.40 രൂപയായി കുറഞ്ഞു.
ഇതോടെ ഒരു കാര്യം വ്യക്തമായി. ലെവൽ പ്ലേയിംഗ് ഗ്രൗണ്ട് ഉണ്ടെങ്കിൽ ബിഎസ്എൻഎല്ലിനെ തോൽപ്പിക്കാനാവില്ല. പിന്നെയുള്ള കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ നീക്കങ്ങളെല്ലാം ബിഎസ്എൻഎല്ലിനെ കൂച്ചുവിലങ്ങ് ഇടാനായിരുന്നു.
⚫️2007-ൽ 4.5 കോടി മൊബൈൽ ലൈനുകൾക്കു വേണ്ടിയുള്ള ബിഎസ്എൻഎല്ലിന്റെ ടെണ്ടർ കേന്ദ്ര സർക്കാർ റദ്ദാക്കി. അന്ന് മുതൽ ഇന്ന് വരെ ഒരു ടെണ്ടർ പോലും ഈ ഇനത്തിൽ കമ്പനിക്ക് ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
⚫️2013-ൽ സ്വകാര്യ കമ്പനികൾക്കെല്ലാം 3ജി സ്പെക്ട്രം ഇഷ്ടമുള്ള ജില്ലയിൽ അനുവദിച്ചു കൊടുത്തു. ശിഷ്ടം ബിഎസ്എൻഎല്ലിന്റെ തലയിൽ കെട്ടിവച്ചു.
⚫️2014-ൽ സ്വകാര്യ കമ്പനികൾക്ക് 4ജി സ്പെക്ട്രം അനുവദിച്ചു. എന്നാൽ ബിഎസ്എൻഎല്ലിന് 2020 വരെ കാത്തിരിക്കേണ്ടി വന്നു. ടെണ്ടർ വിളിച്ചു കഴിഞ്ഞപ്പോൾ സ്വകാര്യ കമ്പനികളെപ്പോലെ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യാൻ പാടില്ലായെന്ന വ്യവസ്ഥയുണ്ടാക്കി തടഞ്ഞു.
⚫️2019-ൽ 69,000 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിച്ചു. പക്ഷേ, ഈ പണം 1.53 ലക്ഷം ജീവനക്കാരിൽ 78,569 ജീവനക്കാർക്ക് വിആർഎസ് കൊടുക്കാനാണ് ഉപയോഗിച്ചത്. അങ്ങനെ ബിഎസ്എൻഎല്ലിന്റെ ഏറ്റവും വലിയ മത്സരശേഷി ആയിരുന്ന പരിചയസമ്പന്നരായ ജീവനക്കാരെ ഒറ്റയടിക്ക് ഇല്ലാതാക്കി.
⚫️ജിയോയ്ക്ക് മുഴുവൻ ഡാറ്റയും കൈക്കലാക്കാൻ കേന്ദ്ര സർക്കാർ കൂട്ടുനിന്നു. മറ്റു സ്വകാര്യ കമ്പനികൾക്ക് ഉണ്ടായ നഷ്ടം നികത്താൻ 1.64 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാർ എഴുതിത്തള്ളി.
⚫️സ്വകാര്യ കമ്പനികൾക്ക് പൊതുമേഖലാ ബാങ്കുകളിൽ നിന്ന് അഞ്ച് ലക്ഷം കോടി രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ബിഎസ്എൻഎല്ലിന് അനുവദിച്ച വായ്പ 15,000 കോടി രൂപ മാത്രം.
⚫️2024-ൽ 5ജി സ്പെക്ട്രം താഴ്ന്ന വിലയ്ക്ക് കൈക്കലാക്കിയ സ്വകാര്യ കമ്പനികൾ ഏകപക്ഷീയമായി താരിഫ് നിരക്കുകൾ 20-25 ശതമാനം വർദ്ധിപ്പിച്ചു. ബിഎസ്എൻഎൽ നിരക്ക് വർദ്ധിപ്പിച്ചില്ല.
ബിഎസ്എൻഎല്ലിന്റെ വെല്ലുവിളി അവസാനിപ്പിക്കാൻ ബിജെപി സർക്കാർ കണ്ടിരിക്കുന്ന മാർഗമാണ് ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെയും മെയിന്റനൻസ് നടത്താതെയും ഉപഭോക്താക്കളെ മുഴുവൻ ഔട്ട് ഓഫ് കവറേജ് ആക്കുക. ഇതിനിടയിലാണ് സിഎജിയുടെ റിപ്പോർട്ട് വന്നിരിക്കുന്നത്. ബിഎസ്എൻഎല്ലിന്റെ അടിസ്ഥാനസൗകര്യങ്ങൾ 10 വർഷക്കാലത്തിലേറെയായി ജിയോയും ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനു കരാർ പ്രകാരം 2014 മുതൽ 24 വരെയുള്ള പത്തുവർഷത്തെ ബില്ല് 1757.76 കോടി രൂപ വരും. ഇത് ബിഎസ്എൻഎൽ ചോദിച്ചിട്ടുമില്ല. ജിയോ നൽകിയിട്ടുമില്ല.
2014-ൽ ഏർപ്പെട്ട കരാറിൽ 15 വർഷത്തേക്കാണ് അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കാനുള്ള അനുവാദമുള്ളത്. വിവിധ മേഖലകളിലായി ആൻ്റിന, റിമോട്ട് റേഡിയോ ഹെഡുകൾ എന്നിവ സ്ഥാപിക്കായിരുന്നു കരാർ. കരാറിൽ ഉൾപ്പെടാത്ത സാങ്കേതിക വിദ്യകളായ എഫ്.ഡി.ഡി, ടി.ഡി.ഡി എന്നിവയും ജിയോ സ്ഥാപിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇനി ഇപ്പോൾ ബിഎസ്എൻഎൽ ജിയോയേയും ടാറ്റയേയും ഏൽപ്പിച്ചുകൊടുക്കുന്ന ദിവസം മാത്രം നോക്കിയാൽ മതി. ലക്ഷത്തിലേറെ കോടി രൂപ വില വരുന്ന ബിഎസ്എൻഎല്ലിന്റെ ആസ്തികൾ തുച്ഛമായ വിലയ്ക്കു വിറ്റ് കമ്മീഷനടിക്കാനായിരിക്കും ബിജെപിയുടെ ശ്രമം.
(കടപ്പാട് – ഫേസ്ബുക്ക് പോസ്റ്റ് )



