പാകിസ്ഥാനു വേണ്ടി ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായ യൂട്യൂബർ ജ്യോതി മൽഹോത്രയെ ഹരിയാനയിലെ ഹിസാറിലെ ഒരു പ്രാദേശിക കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ വ്യാഴാഴ്ച പോലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച അധികൃതർ ജ്യോതി മൽഹോത്രയെ കോടതിയിൽ ഹാജരാക്കിയിരുന്നു .
ആദ്യം ജ്യോതി മൽഹോത്രയെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ആ കാലാവധി അവസാനിച്ചതിനുശേഷം, അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടപ്പോൾ, കോടതി നാല് ദിവസത്തെ പോലീസ് കസ്റ്റഡി അനുവദിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച നീട്ടിയ റിമാൻഡ് അവസാനിച്ചപ്പോൾ, വീണ്ടും കോടതിയിൽ ഹാജരാക്കി. വാദം കേട്ട ശേഷം, ജഡ്ജി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാകിസ്ഥാനു വേണ്ടി നടത്തിയ ചാരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പത്തിലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.




