...
Home News Kerala കെ- റെയിലിന് കിലോമീറ്ററിന് ചെലവ് 100-150 കോടിയും അതിവേഗ പാതക്ക് 200-300 കോടിയും: ഡോ.തോമസ് ഐസക്

കെ- റെയിലിന് കിലോമീറ്ററിന് ചെലവ് 100-150 കോടിയും അതിവേഗ പാതക്ക് 200-300 കോടിയും: ഡോ.തോമസ് ഐസക്

പുതിയ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലായിരിക്കും

293

സംസ്ഥാന സർക്കാറിന്‍റെ കെ- റെയിലിനേക്കാള്‍ ചെലവ് കൂടിയ പദ്ധതിയാണ് ഈ ശ്രീധരന്‍ മുന്നോട്ട് വെച്ച അതിവേഗ റെയില്‍ പാതയെന്ന് സിപിഐഎം നേതാവ് തോമസ് ഐസക്. കെ- റെയിലിന് കിലോമീറ്ററിന് 100- 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200- 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4- 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതി കണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പുതിയ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിലായിരിക്കും. കെ- റെയിൽ ആവട്ടെ കേരളത്തിൻ്റെയും. പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ് എന്നതാണ് വിചിത്രമായ കാര്യമെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

തോമസ് ഐസക്കിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം ഇങ്ങനെ:

കെ- റെയിലിന് പകരം അതിവേഗ ട്രെയിൻ. എനിക്ക് ഈ പേര് മാറ്റത്തിൻ്റെ അർത്ഥം പിടികിട്ടിയിട്ടില്ല. രണ്ട് ട്രെയിനിൻ്റെയും സ്‌പീഡ് ഏതാണ്ട് ഒന്ന് തന്നെ. പരമാവധി മണിക്കൂറിൽ 200 കിലോമീറ്റർ തന്നെ. കെ റെയിൽ തുടക്കം മുതൽ അർദ്ധ അതിവേഗ ട്രെയിൻ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ “അർദ്ധ” എന്ന വിശേഷണം എടുത്തു കളഞ്ഞു. അങ്ങിനെ ചിലർക്ക് ഇ.ശ്രീധരൻ്റെ പുതിയ നിർദ്ദേശം ബുള്ളറ്റ് ട്രയിൻ ആയി മാറി.

വേഗ റെയിൽ പാതക്കുള്ള ഏത് നിർദ്ദേശവും സ്വതന്ത്ര മനസോടെ നോക്കികാണണം എന്നാണ് എൻ്റെ അഭിപ്രായം. ഒരു കാര്യത്തിലെ നിർബന്ധമുള്ളൂ. കേരളത്തിൻ്റെ ഗതാഗത ഘടനയിൽ ഒരു തെക്ക്- വടക്ക് ഹൈസ്‌പീഡ് ട്രെയിൻ വേണം. പാരിസ്ഥിതികമായും സാമ്പത്തികമായും ഇത് ഒഴിച്ച് കൂടാൻ ആവാത്തതാണ്. എന്നാൽ കെ- റെയിലിനെ എതിർക്കാൻ “ആർക്കാണിത്ര ധൃതി?” എന്ന് ചോദിക്കുക ആയിരുന്നു ഇതുവരെ യുഡിഎഫ്.

പ്രതിപക്ഷ നേതാവ് വിഡി സതീശന് ഇപ്പോൾ കുറച്ചു വെളിച്ചം വീണിട്ടുണ്ട്. കെ സുധാകരന് ഇപ്പോഴും നേരം വെളുത്തിട്ടില്ല. പോട്ടെ, സതീശനെങ്കിലും തോന്നിയല്ലോ? പക്ഷെ എന്തുകൊണ്ട് കെ- റെയിലിൻ്റെ കുറ്റി പറിക്കാൻ നടന്നു എന്നതിൻ്റെ കാരണം സതീശൻ വിശദീകരിക്കണം. അദ്ദേഹത്തിൻ്റെ അവകാശവാദം കെ-റെയിലിന് DPR പോലും ഉണ്ടായിരുന്നില്ലെന്ന്. അതുകൊണ്ടാണത്രെ എതിർത്തത്.

തെറ്റ്. ഇപ്പോഴത്തെ ശ്രീധരൻ്റെ നിർദ്ദേശത്തിനാണ് DPR ഇല്ലാത്തത്. DPR -ന് DMRC ചുമതല ഏൽക്കാൻ പോവുന്നതേയുള്ളൂ. അതിനുള്ള ഉത്തരവ് പോലും റെയിൽവേ ഇറക്കിയിട്ടില്ല. കെ- റെയിലിനാവട്ടെ കേന്ദ്ര സർക്കാരിൻ്റെ അനുവാദത്തോടുകൂടി സർവ്വേ നടത്തി. പാരിസ്ഥിതിക പഠനം നടത്തി. അന്തർദേശീയ ടെണ്ടറിലൂടെ തിരഞ്ഞെടുത്ത പാരീസ് ആസ്ഥാനമായുള്ള സിസ്ത്ര DPR-ഉം തയ്യാറാക്കി. ഇവക്കെല്ലാം എതിരെ ശാസ്ത്ര സാങ്കേതിക വിമർശനങ്ങൾ ഉണ്ടാകാം. അവ സംബന്ധിച്ച്‌ ചർച്ചയും ആവാം. എന്നാൽ ഈ പഠനങ്ങളെ എല്ലാം തട്ടിക്കൂട്ട് പഠനം എന്ന് പറഞ്ഞു കുറ്റി പറിക്കാൻ ആണ് യുഡിഎഫ് നടന്നത്.

രണ്ടും സെമി ഹൈസ്‌പീഡ്. രണ്ടും നിലവിലുള്ള ട്രാക്കുകളിൽ നിന്ന് സ്വതന്ത്രമായിട്ടുള്ളതാണ്. രണ്ടും സ്റ്റാൻഡേർഡ് ഗേജിൽ. രണ്ടിനും 9- 8 കോച്ചുകൾ വീതം. തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെ കെ-റെയിലിന് 4 മണിക്കൂർ. പുതിയ നിർദ്ദേശത്തിന് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ 3 മണിക്കൂർ 15 മിനിറ്റ്. കാസർകോട് വരെ നീട്ടുമ്പോൾ ഏതാണ്ട് ഒരേ സമയം.

ഇനി എന്താണ് വ്യത്യാസങ്ങൾ? കെ- റെയിൽ പാത കൂടുതൽ ഗ്രൗണ്ട് ലെവലിൽ ആണ്. പുതിയ നിർദ്ദേശത്തിൽ കൂടുതൽ എലവേറ്റഡ് പാതകളും തുരങ്കങ്ങളുമാണ്. ഇങ്ങനെ പണിയുന്നതിന് കൂടുതൽ പാറകളും നിർമ്മാണ പ്രവർത്തികളും വേണ്ടി വരും. പക്ഷെ പാരിസ്ഥിതിക സാമൂഹ്യാഘാതങ്ങൾ താരതമ്യേന കുറയും.

പക്ഷേ, ചെലവേറും. കെ-റെയിലിന് കിലോമീറ്ററിന് 100- 150 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ പുതിയ നിർദ്ദേശത്തിന് 200- 300 കോടി രൂപയെങ്കിലും വരും. ഇത്രയും അല്ല 4- 5 മടങ്ങ് ഉയർന്ന ചെലവ് വരും എന്നാണ് ചില വിദഗ്ധർ എഴുതിക്കണ്ടത്. DPR വന്നിട്ടേ എത്രമാത്രം ചെലവ് വർധിക്കും എന്ന് പറയാനാവൂ. പക്ഷെ, പ്രതിപക്ഷ നേതാവിന് അതിനൊന്നും കാത്തു നിൽക്കേണ്ട ആവശ്യമില്ല. പുതിയ നിർദ്ദേശമാണ് മെച്ചം. കാരണം കെ- റെയിൽ എൽഡിഎഫിൻ്റെതാണ്, പുതിയ നിർദ്ദേശം ഇ.ശ്രീധരൻ്റെതാണ്.

പിന്നെ മറ്റൊരു പ്രധാന വ്യത്യാസമുണ്ട്. പുതിയ പദ്ധതി കേന്ദ്ര സർക്കാരിൻ്റെ നിയന്ത്രണത്തിൽ ആയിരിക്കും. കെ- റെയിൽ ആവട്ടെ കേരളത്തിൻ്റെയും. രണ്ടിനും പ്രത്യേക അതിവേഗ റെയിൽവേ കമ്പനിക്ക് ഷെയറിന് മുടക്കേണ്ടി വരുന്ന തുക സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം വലിയ വ്യത്യാസമില്ല. കെ-റെയിലിനാണെങ്കിൽ ഓഹരിയുടെ 51% കേരളത്തിനാണ്. റെയിൽവേയ്ക്ക് 49%-വും. പുതിയ നിർദ്ദേശം കൊങ്കൺ റെയിൽവേ മോഡലിലാണ് കേന്ദ്രത്തിനു 51%-വും കേരളത്തിന് 49%-വും. അതുകൊണ്ട് പുതിയ കമ്പനിയെ നിയന്ത്രിക്കുക കേന്ദ്രമാണ്. വിചിത്രമെന്ന് പറയട്ടെ പ്രതിപക്ഷ നേതാവിന് ഇത് വളരെ സ്വീകാര്യമാണ്.

ഇനി കൊങ്കൺ റെയിൽവേ പോലെ തന്നെ ആണോ കേന്ദ്ര നിർദ്ദേശമെന്ന് ആർക്കറിയാം? PPP മോഡൽ ആണോ കേന്ദ്രം നിർദ്ദേശിക്കാൻ പോവുന്നത്? കേന്ദ്രവും സംസ്ഥാനവും പോലെ സ്വകാര്യ കോർപ്പറേറ്റുകൾക്കും പങ്കാളിത്തമുണ്ടോ? വിഴിഞ്ഞത്തെന്ന പോലെ കേന്ദ്രം ചെലവഴിക്കുന്നത് നമ്മുടെ വായ്‌പയാക്കുമോ? ഇതൊന്നും നമുക്കറിയില്ല.

കേന്ദ്ര സർക്കാർ ഔദ്യോഗികമായി ഒന്നും അറിയിച്ചിട്ടും ഇല്ല. ഇ.ശ്രീധരൻ്റെ വാക്കുകേട്ട് ചാടേണ്ടതില്ലല്ലോ? കേന്ദ്രത്തിൻ്റെ നിർദ്ദേശം വരട്ടെ. കേരള സർക്കാർ നിശ്ചയമായിട്ടും പഠിച്ച് പ്രതികരിക്കും. കേൾക്കുന്നതിന് മുമ്പ് കേന്ദ്ര നിർദ്ദേശം തള്ളാനൊന്നും കേരള സർക്കാരില്ല. പക്ഷെ പ്രതിപക്ഷ നേതാവിന് ഇ.ശ്രീധരൻ പറഞ്ഞു കേൾക്കേണ്ട താമസം സ്വീകാര്യമായി. കേരള സർക്കാർ മുന്നോട്ട് വച്ചത് എന്നതുകൊണ്ട് മാത്രം ഇത്ര വിരോധം കെ- റെയിലിനോട് വേണോ? ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.