...
Home Entertainments കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം: സുപ്രീം കോടതി

കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണം: സുപ്രീം കോടതി

എല്ലാവരും നിര്‍ബന്ധമായും സിനിമ കാണണമെന്ന് ഉത്തരവിടുന്നില്ല, സിനിമ നിര്‍ബന്ധമായും അവിടെ റിലീസായിരിക്കണം: കോടതി

217

ന്യൂഡല്‍ഹി: കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ് കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കാണേണ്ടതില്ലെന്നും നിയമവാഴ്‌ചയുളള രാജ്യത്ത് സിനിമ പ്രദര്‍ശിപ്പിക്കാന്‍ പൗരന് അവകാശമുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഉജ്ജന്‍ ഭുയാന്‍, മന്‍മോഹന്‍ എന്നിവരടങ്ങിയ ബെഞ്ചിൻ്റെതാണ് വിധി.

ആള്‍ക്കുട്ടം പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കരുതി സിനിമാ റിലീസ് തടയാനാകില്ലെന്നും തഗ് ലൈഫ് കര്‍ണാടകയില്‍ റിലീസ് ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. കര്‍ണാടക സര്‍ക്കാര്‍ വിഷയത്തില്‍ ബുധനാഴ്‌ച തന്നെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

‘ആരെങ്കിലും ഏതെങ്കിലും തരത്തില്‍ പ്രസ്‌താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ മറുപ്രസ്‌താവനകള്‍ കൊണ്ട് നേരിടണം. തിയറ്ററുകള്‍ കത്തിക്കുമെന്ന് ഭീഷണിയിറക്കുകയല്ല ചെയ്യേണ്ടത്. സിനിമ ആര് കാണുന്നുവെന്നും കാണുന്നില്ല എന്നതും ഇവിടുത്തെ പരിഗണനാ വിഷയമല്ല. അത് തീരുമാനിക്കാന്‍ ഒരു ആള്‍ക്കൂട്ടത്തെ അനുവദിക്കരുത്.’ -സുപ്രീംകോടതി പറഞ്ഞു.

‘കര്‍ണാടകയിലെ എല്ലാവരും നിര്‍ബന്ധമായും പോയി സിനിമ കാണണമെന്ന് കോടതി ഉത്തരവിടുന്നില്ല. പക്ഷെ, സിനിമ നിര്‍ബന്ധമായും അവിടെ റിലീസായിരിക്കണം. ജനങ്ങള്‍ക്ക് കാണാതിരിക്കാനുളള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സിനിമ റിലീസ് ചെയ്യാനുളള സ്വാതന്ത്ര്യം പൗരനമുമുണ്ട്’ -എന്നാണ് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നത്.

തഗ് ലൈഫ് സിനിമയുടെ പ്രമോഷൻ്റെ ഭാഗമായി നടന്ന പരിപാടിയില്‍ കമല്‍ ഹാസന്‍ നടത്തിയ പ്രസ്‌താവന കര്‍ണാടകയില്‍ വലിയ വിവാദമായിരുന്നു. കന്നഡ തമിഴില്‍ നിന്നാണ് ഉത്ഭവിച്ചതെന്നായിരുന്നു കമല്‍ ഹാസൻ്റെ പരാമര്‍ശം. തുടര്‍ന്ന് കന്നഡ രക്ഷണ വേദികെ ഉള്‍പ്പെടെയുളള സംഘടനകള്‍ തഗ് ലൈഫ് കര്‍ണാടകിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ രംഗത്തെത്തി.

സിനിമയ്ക്ക് പ്രദര്‍ശന വിലക്കേര്‍പ്പെടുത്താന്‍ കര്‍ണാടക ഫിലിം ചേമ്പര്‍ തീരുമാനിച്ചു. ഇത് ചോദ്യം ചെയ്‌ത സിനിമയുടെ നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കമല്‍ ഹാസന്‍ ഖേദം പ്രകടിപ്പിച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുളളുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തളളുകയായിരുന്നു.

തൻ്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടുക ആയിരുന്നെന്നും മാപ്പുപറയില്ലെന്നും കമല്‍ ഹാസന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ‘എൻ്റെ പ്രസ്‌താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഒരുപാട് ചരിത്രകാരന്മാര്‍ പഠിപ്പിച്ച ഭാഷാ ചരിത്രത്തിനൊപ്പം, സ്‌നേഹത്തില്‍ നിന്നു കൂടിയായിരുന്നു എൻ്റെ വാക്കുകള്‍. സ്‌നേഹത്തിൻ്റെ പുറത്ത് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മാപ്പ് പറയില്ല’ -എന്നാണ് നടന്‍ പറഞ്ഞത്.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.