ഗദഗ് ജില്ലയിലെ ഷിംഗടലൂർ ഗ്രാമത്തിൽ ഉയർന്ന ജാതിക്കാർ ദലിതർക്ക് മുടിവെട്ടൽ സേവനങ്ങൾ നിഷേധിച്ചതായി ആരോപിച്ച് കർണാടക സർക്കാർ ഒരു സലൂൺ തുറക്കാൻ സൗകര്യമൊരുക്കിയതായി സാമൂഹിക ക്ഷേമ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
വകുപ്പിൻ്റെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, വർഷത്തിലെ ഒരു പ്രത്യേക സമയത്ത് ഗ്രാമത്തിലെ ദലിതർക്ക് മുടി മുറിക്കൽ സേവനങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. അതിനാൽ മുടി മുറിക്കുന്നതിനായി അയൽ ഗ്രാമങ്ങളിലേക്ക് പോകാൻ അവർ നിർബന്ധിതരായി.
ദളിത് നിവാസികളുടെ നിവേദനത്തെ തുടർന്ന്, പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ ഇടപെട്ടു.
സാമൂഹ്യക്ഷേമ വകുപ്പ്, താലൂക്ക് ഭരണകൂടം, താലൂക്ക് പഞ്ചായത്ത്, ദളിത് സംഘടനകളുടെ ഒരു കൂട്ടായ്‌മ, ശിവശരണ ഹഡപദ അപ്പണ്ണ സമൂഹം എന്നിവ സംയുക്തമായാണ് ബാർബർ ഷോപ്പ് സ്ഥാപിച്ചിരിക്കുന്നത്.
ഷിംഗടലൂരിൽ ബാർബർ സേവനങ്ങൾ നൽകുന്നതിനായി അയൽപക്ക ഗ്രാമമായ ടിപ്പാപൂർ ഗ്രാമത്തിൽ നിന്നുള്ള ബസവരാജ് ഹഡപദക്കാണ് കട അനുവദിച്ചിരിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
“സാമൂഹിക ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനും അടിസ്ഥാന സേവനങ്ങളിൽ തുല്യ പ്രവേശനം ഉറപ്പാക്കുന്നതിനുമായി തൊട്ടുകൂടായ്‌മ നിർമാർജന അവബോധവും സൗഹാർദ്ദപരമായ ജീവിത പരിപാടിയും അനുസരിച്ചാണ് ഈ സംരംഭം സ്വീകരിച്ചിരിക്കുന്നത്,” -വകുപ്പിലെ വൃത്തങ്ങൾ പറഞ്ഞു.
അന്ധവിശ്വാസ വിവേചനം
എല്ലാ വർഷവും മഹാനവമി സമയത്ത് വീരഭദ്രേശ്വര സ്വാമി ഹഡപാദ സമുദായാംഗങ്ങളുടെ വീടുകൾ സന്ദർശിക്കുമെന്നും ആ സമയത്ത് ദലിതരുടെ മുടി മുറിക്കുന്നത് ദൗർഭാഗ്യത്തിന് കാരണമാകുമെന്നും ഗ്രാമത്തിൽ ഒരു വിശ്വാസം പ്രബലമായിരുന്നതായി റിപ്പോർട്ടുണ്ട്.
“ഈ അന്ധവിശ്വാസം ചൂണ്ടിക്കാട്ടി ചില വ്യക്തികൾ ദലിതർക്ക് സേവനങ്ങൾ നൽകുന്നത് നിർത്തി,” -വൃത്തങ്ങൾ പറഞ്ഞു. ദുരിതബാധിത പ്രദേശവാസികൾ സമർപ്പിച്ച നിവേദനങ്ങളെ തുടർന്ന്, ഉദ്യോഗസ്ഥർ ഇടപെട്ട് ഒരു ശാശ്വത പരിഹാരം ഉറപ്പാക്കി.
ഉദ്യോഗസ്ഥരുടെയും ഗ്രാമീണരുടെയും സാന്നിധ്യത്തിലാണ് ബാർബർ ഷോപ്പ് ഔപചാരികമായി തുറന്നതെന്ന് സാമൂഹിക ക്ഷേമ വകുപ്പിലെ വൃത്തങ്ങൾ അറിയിച്ചു. -ഉറവിടം: PTI



