പൊതുമേഖലാ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുമായി ഇടപാടുകൾ അവസാനിപ്പിച്ച് കർണാടക സർക്കാർ. ഇത് സംബന്ധിച്ച് ഫിനാൻസ് സെക്രട്ടറി മുഖ്യമന്ത്രിയുടെ അനുമതിയോട് ഉത്തരവ് പുറപ്പെടുവിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ വകുപ്പുകളോടും ഈ രണ്ട് ബാങ്കുകളിലുമുള്ള മുഴുവൻ നിക്ഷേപങ്ങളും പിൻവലിക്കാനാണ് ഫിനാൻസ് സെക്രട്ടറി നിർദ്ദേശം നൽകിയിരിക്കുന്നത്.
ഇനി ഈ ബാങ്കുകളിൽ നിക്ഷേപം നടത്തരുതെന്നും നിർദ്ദേശത്തിൽ പറയുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപറേഷനുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാ ശാലകൾ തുടങ്ങി സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം നൽകിയിട്ടുണ്ട്.
രണ്ട് ബാങ്കുകളിലുമുള്ള സർക്കാർ നിക്ഷേപങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നതായി നേരത്തെ ആരോപണം ഉയർന്നിരുന്നു. ബാങ്കുകളോട് സംസ്ഥാന സർക്കാർ ആരോപണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തി പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രശ്‌നത്തിന് പരിഹാരം ഉണ്ടായിരുന്നില്ല. ഇതിനാലാണ് സർക്കാർ കടുത്ത തീരുമാനത്തിലേക്ക് കടന്നത്.



