കരൂരിൽ വിജയ് യുടെ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ ടിവികെ ഭാരവാഹിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കരൂർ സൌത്ത് സിറ്റി ട്രഷറർ പവൻ രാജിനെയാണ് കരൂർ പൊലീസ് കസ്റ്റഡിയിലെടുതത്ത്. നിലവിൽ കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ഇയാൾ പരിപാടി നടത്തിപ്പിന് ചുമതലുള്ള പത്ത് പേരിൽ ഒരാളാണ്.
സംഭവവുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വിപി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ഒളിവിൽ കഴിയുന്നതിനിടെ ആണ് അറസ്റ്റ്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പടെ ചുമത്തിയാണ് മതിയഴകനെ അറസ്റ്റു ചെയ്‌തത്.
ഇതുവരെ 41 പേരാണ് ദുരന്തത്തിൽ മരിച്ചത്. ശനിയാഴ്‌ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. അപകടം നടന്ന ദിവസം മാത്രം 38 പേർ മരിച്ചിരുന്നു. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെ ആയിരുന്നു മരണ സംഖ്യ.
പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുക ആയിരുന്നു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ കഴിയുകയാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്‌ദ ചികിത്സക്കായി മധുര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.



