| ബഷീർ വള്ളിക്കുന്ന്
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലമർന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ആ രാഷ്ട്രീയത്തെ നേരിട്ട് എതിർത്തുകൊണ്ടല്ലാതെ അടിസ്ഥാനപരമായ ഒരു മാറ്റം സാധ്യമല്ല. സമയമെടുക്കുന്ന പ്രക്രിയ ആണെങ്കിൽ പോലും അതല്ലാതെ മറ്റൊരു വഴിയില്ല. തീവ്ര ഹിന്ദുത്വത്തെ മൃദുഹിന്ദുത്വം കൊണ്ട് കീഴടക്കാമെന്ന് കരുതുന്നത് വെറുതെയാണ്.
കോൺഗ്രസ്സ് കർണാടക തിരിച്ചു പിടിച്ചത് സംഘപരിവാര രാഷ്ട്രീയത്തേയും അതിന്റെ അജണ്ടകളേയും പൊളിച്ചടുക്കിക്കൊണ്ടാണ്. ആ ആശയധാരയോട് നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടാണ്. ഇരകളുടെ രാഷ്ട്രീയത്തെ ചേർത്തു പിടിച്ചു കൊണ്ടാണ്. സംവരണ അട്ടിമറി, ഹിജാബ് തുടങ്ങി ഹിന്ദുത്വ രാഷ്ട്രീയം മുന്നോട്ട് വെച്ച മുഴുവൻ അജണ്ടകളോടും നേരിട്ട് ഏറ്റുമുട്ടിക്കൊണ്ടും വികസന രാഷ്ട്രീയം പറഞ്ഞു കൊണ്ടുമാണ് കോൺഗ്രസ്സ് അവിടെ വിജയിച്ചത്.
ഇപ്പോൾ തെലുങ്കാനയിൽ വിജയിച്ചതും ജനപക്ഷ രാഷ്ട്രീയത്തെ മുൻ നിർത്തിത്തന്നെയാണ്. തീവ്രഹിന്ദുത്വം അവിടെ വേര് പിടിച്ചിട്ടില്ലാത്തത് കൊണ്ട് അതിനെതിരിൽ കാര്യമായ പട നയിക്കേണ്ടി വന്നില്ല എന്ന് മാത്രം. നെഹ്രുവിയൻ ലെഗസിയിൽ അടിയുറച്ചു നിന്ന് കൊണ്ട് കലർപ്പില്ലാത്ത ഒരു സെക്കുലർ രാഷ്ട്രീയത്തെ ഉറക്കെ പറഞ്ഞു കൊണ്ടല്ലാതെ ഇന്ത്യക്ക് ഒരു തിരിച്ചു വരവ് സാധ്യമല്ല.
ഹാർഡ് ഹിന്ദുത്വയെ സോഫ്റ്റ് ഹിന്ദുത്വ കൊണ്ട് മറികടക്കാനാവില്ല തന്നെ. പശു രാഷ്ട്രീയത്തെ എതിർത്ത് പശിയുടെ രാഷ്ട്രീയം പറഞ്ഞു കൊണ്ടേയിരിക്കുക, അത് മാത്രമാണ് മുന്നോട്ടുള്ള വഴി.




