കേരളത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നു മാത്രമാകില്ല ഇനി നിള. ലഹരി നൽകുന്ന വീഞ്ഞായി ഒഴുകി വരികയാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ഈ പേര്. കേരള കാര്‍ഷിക സര്‍വകലാശാല തദ്ദേശീയമായി വികസിപ്പിച്ച വൈന്‍ ബ്രാന്‍ഡായ ‘നിള’ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും.
നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്‌ച എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്. പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്.
ഉഷ്‌ണ മേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യൂ ആപ്പിൾ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിൻ്റെ അളവ്.
കേരളത്തിൻ്റെ സ്വന്തം പാളയംകോടന്‍ വാഴപ്പഴത്തില്‍ നിന്നാണ് നിള ബനാന വൈന്‍ നിര്‍മിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടന്‍ പഴം.
ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തില്‍പെട്ട കൈതച്ചക്കയില്‍ നിന്നാണ് നിള പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇവ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോളിൻ്റെ അളവ്.



