സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട് വിജ്ഞാപനം പുറത്തിറക്കി.
പുതിയ നിർദേശപ്രകാരം ഉയർന്ന തസ്തികയിലുള്ള നഴ്‌സുമാർക്ക് 33,080 രൂപ വരെയാണ് അടിസ്ഥാന ശമ്പളം ലഭിക്കുക. നഴ്‌സുമാർക്ക് പ്രത്യേക അലവൻസ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. കൂടാതെ മറ്റ് ആശുപത്രി ജീവനക്കാരുടെയും ശമ്പളത്തിലും പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. അവരുടെ അടിസ്ഥാന ശമ്പളം 23,560 രൂപ വരെയാകും.
എന്നാൽ നിലവിലെ ശമ്പളപരിഷ്‌കാരം അംഗീകരിക്കില്ലെന്ന നിലപാടിലാണ് സമരം നടത്തുന്ന നഴ്‌സുമാർ. തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പെടെ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് നഴ്‌സുമാർ പ്രതിഷേധം ശക്തമാക്കുന്നത്.
ജീവിതച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ കാലികമായ മാറ്റങ്ങൾ ഉൾപ്പെടുത്തി അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം നഴ്‌സുമാർ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.



