| വേദനായകി
രാഹുൽ മാങ്കൂട്ടിൽ ഇപ്പോൾ പൊതുജനങ്ങളുടെ മുന്നിൽ നിന്ന് അപ്രത്യക്ഷനാണ്. 2025 ഓഗസ്റ്റ് 20-ന് നടി റിനി ആൻ ജോർജ് നടത്തിയ വെളിപ്പെടുത്തലോടെയാണ് ഈ കാണുന്ന വിവാദങ്ങൾക്കെല്ലാം തുടക്കമായത്. യുവ ജനപ്രതിനിധി തനിക്കു നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തിയതാണെന്ന് നടിയും മോഡലുമായ റിനി ആരോപിച്ചിരുന്നു. റിനി ഉപയോഗിച്ച “Who cares” എന്ന വാചകം രാഹുലിന്റെ മുൻ പ്രതികരണത്തിലേക്കാണ് ശ്രദ്ധ തിരിച്ചത്.
മുമ്പ് ഉയർന്ന ലൈംഗിക പീഡനാരോപണങ്ങളെപ്പറ്റി രാഹുൽ മാങ്കൂട്ടിൽ പറഞ്ഞിരുന്നത് “Who cares” എന്നായിരുന്നു. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാഹുലിനെതിരെ നിരവധി പരാതികൾ പാർട്ടി നേതൃത്വത്തിന് ലഭിച്ചു. അതിനിടെ, ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് സമ്മർദ്ദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി ആരോപിക്കുന്ന ഒരു ഫോൺശബ്ദരേഖയും പുറത്തുവന്നു. ഇതോടെ രാഹുലിനെതിരെ പൊതുയോഗങ്ങളിലും സോഷ്യൽ മീഡിയയിലും ശക്തമായ പ്രതിഷേധം ഉയർന്നു.
ഭരണ പക്ഷത്തുനിന്നും സിപിഐഎം അദ്ദേഹത്തിന്റെ രാജിക്കായി ആവശ്യപ്പെട്ടപ്പോൾ, രാഹുൽ നിവൃത്തിയില്ലാതെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് രാജിവെച്ചു. കോൺഗ്രസ് പാർട്ടി അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തു. കുറച്ചുനാൾ പരസ്യരംഗത്ത് നിന്നും വിട്ടുനിന്ന ശേഷവും അദ്ദേഹം മണ്ഡലത്തിൽ വീണ്ടും സജീവമാകാൻ ശ്രമിച്ചിരുന്നു. പിന്നീട് രാഹുലിന്റെ ‘സ്മൈൽ ഭവനം’ പദ്ധതിയുടെ പരിപാടികളിലും തദ്ദേശതിരഞ്ഞെടുപ്പ് പ്രചരണങ്ങളിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി .
ഈ സമയം ഒരു ശബ്ദരേഖ പുറത്തുവരികയും കൂടുതൽ കുരുക്കിലേക്ക് രാഹുൽ നീങ്ങുകയും ചെയ്തു . കോൺഗ്രസ് നേതൃത്വത്തിൽ കെ. സുധാകരൻ ഒഴികെ മിക്ക നേതാക്കളും രാഹുലിനെതിരെ നിലപാട് എടുത്തു. ഇപ്പോൾ , ഇരയായ യുവതി നേരിട്ട് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതോടെ സംഭവവികാസങ്ങൾ പുതിയ വഴിത്തിരിവിൽ എത്തിയിരിക്കുകയാണ് . പരാതി നൽകിയത്‌ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടിൽ ഒളിവിലും പോയി .
പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ സജീവമായിരുന്ന രാഹുൽ പെട്ടെന്ന് കാണാതാവുകയും, ഫോൺ സ്വിച്ച് ഓഫ് ആയതും എംഎൽഎ ഓഫീസ് അടഞ്ഞ നിലയിലാവുകയും ചെയ്തു. അതേസമയം, ഒളിവിലിരുന്നുകൊണ്ട് ‘സത്യം ജയിക്കും’ എന്ന സന്ദേശം രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട് .



