കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്‌ത വിസിയുടെ നടപടി ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവും ആണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയെന്ന സംഘപരിവാര്‍ സംഘടന നടത്തിയ പരിപാടിയില്‍ ആര്‍എസ്.എസ് പതാകയേന്തിയ ഭാരതാംബാ ചിത്രം വച്ച് പൂജിക്കാന്‍ ശ്രമിക്കവെ പ്രതിഷേധമുണ്ടായി. ഇതേതുടര്‍ന്നാണ് രജിസ്ട്രാര്‍ ഇടപെട്ടത്.
ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതനിരപേക്ഷതയും ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടി ശ്രമിച്ചു എന്ന കാരണത്താലാണ് രജിസ്ട്രാറെ ചാന്‍സിലറുടെ നിര്‍ദ്ദേശ പ്രകാരം വിസി സസ്‌പെന്‍ഡ് ചെയ്‌തത്.
കേരളത്തിലെ സ്വതന്ത്ര പരമാധിക സംവിധാനവും ഉന്നത വിദ്യാഭ്യാസ കേന്ദ്രവുമായ സര്‍വകലാശാലകളെ സംഘപരിവാറിൻ്റെ ആലയില്‍ കെട്ടാന്‍ വേണ്ടി ചാന്‍സിലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍ ശ്രമിക്കുകയാണ്, -ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കേവലം ആര്‍.എസ്.എസ് ഏജന്റായി ഗവര്‍ണ്ണര്‍ അധപതിച്ചു. അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് മതേതരത്വത്തിന് വേണ്ടി നിലപാടെടുത്ത രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനം. ഇങ്ങനെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംഘവത്കരണം നടത്താമെന്ന ചാന്‍സിലറുടെ വ്യാമോഹം കേരളത്തില്‍ വിലപോവില്ല. ഇത്തരം സ്ഥാപനങ്ങളെ തകര്‍ക്കുന്ന ചാന്‍സിലറുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുക്കുന്നു. ഇതിനെതിരെ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീര്‍ക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവിച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



