കേരളം ഇന്ന് സാക്ഷ്യം വഹിച്ചത് അതിജീവനത്തിന്റെ മഹത്തായ ഒരു മാതൃകയ്ക്കാണ്. ഒറ്റ രാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട ഒരു സമൂഹത്തിന് താങ്ങും തണലുമായി സർക്കാർ നിന്നുവെന്നും, അവിടെ നിന്ന് പുതുചരിത്രം രചിച്ചുവെന്നുമാണ് വിലയിരുത്തൽ. എന്നാൽ ഈ ഘട്ടത്തിൽ പ്രതിപക്ഷമായ കോൺഗ്രസും കേന്ദ്രഭരണകൂടവും സർക്കാരിനൊപ്പം നിന്നില്ലെന്ന വിമർശനവും ഉയരുന്നു.
ദുരന്തമുഖത്തെത്തി പ്രസ്താവനകൾ നടത്തിയതിൽ മാത്രമാണ് അവരുടെ ഇടപെടൽ ഒതുങ്ങിയതെന്നും ആരോപണം ഉയരുന്നുണ്ട് . താക്കോൽദാനച്ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞിനെ മടിയിലിരുത്തിയ ദൃശ്യം ശ്രദ്ധേയമായി മാറിയിരുന്നു . ദുരന്തത്തെ അതിജീവിച്ച നൈസമോളായിരുന്നു ആ കുഞ്ഞ്. മുൻപ് പ്രധാനമന്ത്രി മോദി കേരളത്തിലെത്തി നൈസമോളെ മടിയിലിരുത്തിയതും, പിന്നീട് പ്രതിപക്ഷ നേതാവും കുട്ടിയെ എടുത്ത് ആശ്വസിപ്പിച്ചതും ശ്രദ്ധ നേടിയിരുന്നു. എന്നാൽ തുടർന്ന് ഇവർ തിരിഞ്ഞുനോക്കിയില്ലെന്ന വിമർശനവും ഉയരുന്നു.
സർക്കാർ വാഗ്ദാനം പാലിച്ച് ദുരന്തബാധിതർക്കൊപ്പം നിന്നുവെന്നാണ് ഭരണപക്ഷം ചൂണ്ടിക്കാട്ടുന്നത്. നൈസമോൾ അതിന്റെ പ്രതീകമാണെന്നും, സ്നേഹത്തോടും കരുതലോടും ചേർന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ പ്രതിനിധിയാണെന്നും അവർ പറയുന്നു.
വയനാട്ടിന്റെ പേരിൽ പണം ശേഖരിച്ചെങ്കിലും അത് ശരിയായി വിനിയോഗിച്ചില്ലെന്നാരോപിച്ച് കോൺഗ്രസിനെ വിമർശിക്കുന്ന ശബ്ദങ്ങളും ഉയരുന്നുണ്ട . അതേസമയം, ദുരന്തബാധിതർക്കായി സർക്കാർ കൈകൊണ്ട നടപടികൾ ജനങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നുവെന്ന വിലയിരുത്തലോടെയാണ് ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.



