| ശ്രീകാന്ത് പികെ
കേരളീയം പരിപാടിയിൽ തിങ്ങി നിറഞ്ഞ ജനപങ്കാളിത്തം കേരളത്തിന്റെ സമീപ കാലത്ത് വന്ന മറ്റൊരു വലിയ മാറ്റത്തെ കൂടി പ്രതിഫലിപ്പിക്കുന്നതാണ്. ‘ആർക്കാണ് ഇത്ര ധൃതി’ എന്ന പ്രസിദ്ധമായ ഡയലോഗിനുള്ള ഉത്തരം ചുരുങ്ങിയ കാലം കൊണ്ട് കൊട്ടിഘോഷിച്ച വന്ദേഭാരത് തന്നെ കൊടുത്തത് പോലെ, മലയാളി മിഡിൽ ക്ലാസിനെ കുറിച്ചുള്ള പൊതുവെയുള്ള മറ്റൊരു ധാരണ കൂടി തിരുത്തുന്നതാണ് ഇത്തരം പരിപാടികളിലെ ആവർത്തിച്ചുള്ള ജന പങ്കാളിത്തം.
അമ്മാവൻ തലമുറയിലെ ഭൂരിഭാഗത്തിനും അത് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല എന്നത് കൊണ്ടാണ് രാഷ്ട്രീയ വിമർശനത്തിനായി പോലും ‘ഈ മഴക്കിടെ തിരുവനന്തപുരത്ത് പരിപാടി നടത്തിയത് എന്തിന്റെ ആവശ്യത്തിനാണ്..ആരേലും വരുമോ , ഇവർക്ക് തലക്ക് സുഖമില്ലേ ‘ എന്നൊക്കെ വി.ഡി സതീശന് ചോദിക്കാൻ തോന്നിയത്.
മലയാളി മധ്യ വർഗ്ഗത്തിന്, വിശേഷിച്ച് മലയാളി യുവതക്ക് നന്നായി തന്നെ ഉല്ലസിക്കണം, യാത്ര ചെയ്യണം. അവർക്ക് പുറത്തിറങ്ങണം സുഹൃത്തുക്കൾക്കൊപ്പം കറങ്ങണം ഹാങ് ഔട്ട് ചെയ്യണം, അവർക്ക് സംഗീത നിശകളും പാർട്ടികളും വേണം. അവർക്ക് രാത്രി ജീവിതവും സ്വാതന്ത്രവും ലഭിക്കുന്ന ഇടങ്ങൾ വേണം, അത് കേവലം ഇരുന്നൂറ് മീറ്റർ റോഡ് മാത്രമല്ല. നിയന്ത്രണങ്ങളില്ലാതെ വല്ലപ്പോഴുമൊന്ന് വീണു കിട്ടുന്ന അത്തരം അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അതിനാൽ തന്നെ അവർ മത്സരിക്കുകയാണ്.
ടാഗോർ തിയേറ്റർ പരിസരത്ത് വച്ച് കേരളീയം പരിപാടി കാണാൻ മലപ്പുറത്ത് നിന്ന് വന്ന ഇരുപതുകളിൽ പ്രായമുള്ള ഒരു സംഘത്തെ പരിചയപ്പെട്ടു. മൂന്ന് സംഘങ്ങളായി ഇരുപത് പേരോളം അവർ വന്നിട്ടുണ്ട്. മർകസിന്റെ ഏതോ അക്കമഡേഷനിൽ താമസിച്ച് പോലീസ് കാന്റീനിൽ നിന്നൊക്കെ ഭക്ഷണം കഴിച്ച് ചെറിയ ചെലവിൽ താമസിച്ചു പോകാൻ വന്നവരാണ്. പലരും തിരുവനന്തപുരം ആദ്യമായി പോലും വരുന്നവരാണ്. ഇങ്ങോട്ട് എത്തിപ്പെടാനുള്ള യാത്രാ ദുരിതം ഒഴികെ ബാക്കി സകലതും അവർക്കൊരു മികച്ച അനുഭവമായിരുന്നു. നിയമ സഭയിലെ പുസ്തകോത്സവത്തിൽ നിന്ന് വാങ്ങിയതാകാം, ഒരു കെട്ട് പുസ്തകങ്ങൾക്ക് മാത്രമാണ് അവർ കാര്യമായി പണം ചെലവഴിച്ചത്. വെറുതെ അടുത്ത വർഷം വരുമൊന്നു ചോദിച്ചപ്പോൾ, സംശയമെന്താ.. ഇത് പോലുള്ള പരിപാടികൾ മലപ്പുറത്തും കോഴിക്കോടുമൊക്കെ വരണം എന്നാണ് മറുപടി പറഞ്ഞത്.
കോഴിക്കോട് നടക്കുന്ന കെ.എൽ.എഫിലെ ജനപങ്കാളിത്തം ഒരിക്കലെങ്കിലും പോയവർക്കറിയാം, ഐ.എഫ്.എഫ്.കെയുടെ കാര്യം പറയേണ്ടതില്ല. എന്തിന് അധികം മാർക്കറ്റിങ് ഒന്നുമില്ലാതെ കുറച്ച് മാസങ്ങൾക്ക് മുന്നേ ഫോർട്ട് കൊച്ചിയിൽ നടന്ന യുവധാരയുടെ യൂത്ത് ലിറ്റ് ഫെസ്റ്റിന് പോലും വമ്പിച്ച ജനപങ്കാളിത്തമായിരുന്നു. ഇതൊക്കെ ജനങ്ങൾക്ക് ലിറ്ററേച്ചറിനോടും സിനിമയോടും അടങ്ങാനാവാത്ത അഭിനിവേശം ഉണ്ടായിട്ടൊന്നുമല്ല. ജനങ്ങൾ ഇതൊരു കാർണിവലായി കണ്ട് ആഘോഷിക്കാനും പരസ്പരം പങ്കു ചേരാനും സന്തോഷിക്കാനും വേണ്ടി വരുന്നതാണ്.
ഒരു ഇരുപത് കൊല്ലം മുന്നേ ഒരാവശ്യത്തിന് ഇരുപത്തഞ്ച് കിലോമീറ്റർ ദൂരെയുള്ള ടൗണിൽ പോയാൽ ഉച്ചയാവുമ്പോഴേക്കും പോയ ആവശ്യം കഴിഞ്ഞാൽ പെട്ടെന്ന് വണ്ടി പിടിച്ച് വീട്ടില് എത്തിയിട്ട് മാത്രം ഭക്ഷണം കഴിക്കുന്നവരായിരുന്നു എന്റെയൊക്കെ നാട്ടുകാരും വീട്ടുകാരുമൊക്കെ. അന്ന് റെസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിക്കാൻ സാമ്പത്തികമായി സാധിക്കുന്നവർ പോലും പലരും അത് ചെയ്യാറില്ല. എന്നാൽ ഇന്ന് ആ കൾച്ചർ മാറി, ഭക്ഷണം വിശപ്പിന് എന്നത് മാറി ആസ്വാദനവും എക്സ്പീരിയൻസും കൂടിയായി. ഭക്ഷണം കഴിക്കാൻ മാത്രമായി ഫാമിലി ഔട്ടിങ്ങുകൾ ഉണ്ടായി വന്നു.
വലിയ ആൾക്കൂട്ടത്തിനിടയിൽ പോകുമ്പോഴുള്ള മാനസികമായ ഒരു പ്രയാസം കാരണം കേരളീയത്തിലെ ഒരു പരിപാടിയിലും നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ റോഡിൽ കൂടി പോകുമ്പോഴുള്ള ജനക്കൂട്ടം കണ്ടാൽ തന്നെ ഈ പരിപാടിക്കായി സർക്കാർ ചെലവാക്കിയ പണത്തിന്റെ എത്രയോ മടങ്ങ് മാർക്കറ്റിൽ തിരിച്ചിറങ്ങി എന്ന് മനസിലാകും. വികേന്ദ്രീകൃതമായ രീതിയിൽ തിരുവനന്തപുരം നഗരത്തിന്റെ പല ഭാഗങ്ങളിൽ നടന്ന ഒറ്റ പരിപാടി പോലും ആളില്ലാത്ത ഒരു അവസ്ഥ ഉണ്ടായിട്ടില്ല. കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് അനേകായിരം മനുഷ്യർ വണ്ടിയും പിടിച്ച് പരിപാടികൾ കണ്ട് ആ ആഘോഷത്തിൽ പങ്ക് ചേർന്ന് ആസ്വദിക്കാനും അനുഭവിക്കാനും മാത്രമായി വന്നു ചേർന്നു.
കേരളത്തിന് അടിയന്തരമായി വേണ്ടത് കേരളത്തെ ഒന്നായി ചുരുങ്ങിയ സമയം കൊണ്ട് കണക്റ്റ് ചെയ്യാൻ സാധിക്കുന്ന ഒരു അതിവേഗ റെയിൽ പാതയാണ്. അത് കേവലം വേഗത്തിലുള്ള യാത്ര മാത്രമല്ല, സംസ്ഥാനത്തിന്റെ സാമ്പത്തിക – ടൂറിസം രംഗത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. കേരളം മുഴുവൻ വർഷം തോറും വിവിധ കാർണിവൽ പരിപാടികളുണ്ടാകണം. കോഴിക്കോടിന് യൂനെസ്‌കോയുടെ സാഹിത്യ നഗരം പദവി ഒക്കെ കിട്ടിയ സമയമാണ്. സാഹിത്യം, കല, കായികം, സാംസ്കാരികം, സിനിമ, ഭക്ഷണം, ഫാഷൻ, വ്യവസായം, MSME, ടെക്നോളജി, ഓട്ടോമൊബൈൽ തുടങ്ങി വിവിധ കോർ ഏരിയകൾ ഫോക്കസ് ചെയ്ത് വലിയ ഫെസ്റ്റിവലുകൾ സംസ്ഥാനം മുഴുവൻ ഉണ്ടാകണം.
എന്നേ ക്ലീഷേ ആയി മാറിയ സ്ഥിരം ഗോഡ്സ് ഓൺ കൺട്രി പരിപാടി മാറ്റി വച്ച് വലിയ നിലയിൽ മാർക്കറ്റിങ് ചെയ്യണം. സംസ്ഥാനത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള അനേകം മനുഷ്യർ ഇങ്ങോട്ടൊഴുകും. കേരളം പോലൊരു ഭൂപ്രകൃതിയിൽ ടൂറിസം സാധ്യതകൾ അനന്തമാണ്. ഇവർക്കൊക്കെ ചുരുങ്ങിയ സമയത്തിനുള്ളിൽ തെക്ക് വടക്ക് യാത്ര ചെയ്യാനാവശ്യമായ യാത്രാ സൗകര്യങ്ങളും സദാചാര ജീർണ്ണതകൾ മാറ്റി വച്ചുള്ള മികച്ച ഹോസ്പിറ്റാലിറ്റിയും മാത്രമാണ് നമുക്ക് നൽകേണ്ടതുള്ളൂ.
പക്ഷേ ഇതിനൊക്കെ മുന്നേ ആദ്യം ചെയ്യേണ്ടത് ‘ഇതൊക്കെ കൊണ്ട് നമ്മളെന്ത് നേടി’ എന്ന് തലക്കെട്ടും ചാർത്തി കൃത്യമായ ലക്ഷ്യത്തോടെ കുത്തിത്തിരിപ്പിന് വരുന്ന നാലാം തൂണുകാരെ കണ്ട ഭാവം നടിക്കരുത് എന്നതാണ്.



