ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഫാർസ്, താസ്നിം എന്നീ ഇറാൻ വാർത്താ ഏജൻസികൾ ഈ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും കരാജ് പോലുള്ള നഗരങ്ങളിലും ഈ വാർത്ത വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഖമനേയി കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഒരു വിഭാഗം ജനങ്ങൾ വീടിന്റെ ജനലുകൾക്ക് സമീപമെത്തി കൈയ്യടിച്ചും ആഹ്ലാദപ്രകടനം നടത്തിയുമാണ് പ്രതികരിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖമനേയിയുടെ മരണവാർത്ത പുറത്തുവന്നതോടെ കരാജിലെ ബെസത് ടൗൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനങ്ങൾ തെരുവിലിറങ്ങി ആഘോഷം തുടങ്ങി.
“ഫാസിസത്തിന് മരണം” എന്ന മുദ്രാവാക്യങ്ങൾ തെരുവുകളിൽ മുഴങ്ങുന്നതായും, ലണ്ടനിലെ പ്രവാസികളായ ഇറാനികളും ഇസ്രായേലികളും ഒരുമിച്ച് നൃത്തം ചെയ്യുന്നതായും റിപ്പോർട്ടുകളുണ്ട്. രക്തദാഹിയായ സ്വേച്ഛാധിപതിയുടെ യുഗം അവസാനിച്ചുവെന്നും ഫാസിസ്റ്റ് ഭരണകൂടം ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുമെന്നും റിസ പഹ്‌ലവി എക്‌സിൽ കുറിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾക്കും സാമ്പത്തിക തകർച്ചയ്ക്കുമെതിരെ മാസങ്ങളായി ഇറാനിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ നടക്കുകയായിരുന്നു.
അതേസമയം, ഷിയാ ഭരണകൂടത്തെ പിന്തുണയ്ക്കുന്നവർക്കിടയിൽ ഈ മരണം കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പാശ്ചാത്യ ശക്തികളുടെ അധിനിവേശത്തെ തടയാൻ ഇനി ആരുണ്ടാകുമെന്ന ആശങ്കയിലാണ് ഇവർ. ഖമനേയിയുടെ മരണത്തെത്തുടർന്ന് രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണവും ഏഴ് ദിവസത്തെ അവധിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഖമനേയിക്ക് പുറമെ അദ്ദേഹത്തിന്റെ ഉപദേശകനും പ്രതിരോധമന്ത്രിയും ഉൾപ്പെടെ ഏഴ് പ്രധാന ബുദ്ധികേന്ദ്രങ്ങളെ ഇസ്രായേൽ സൈന്യം വധിച്ചതായും സൂചനകളുണ്ട്.
പണപ്പെരുപ്പവും ഭക്ഷ്യവില വർദ്ധനവും കാരണം പൊറുതിമുട്ടിയ ഇറാനിയൻ ജനത കഴിഞ്ഞ കുറച്ചു കാലമായി ഭരണകൂടവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലായിരുന്നു. ഈ പോരാട്ടങ്ങളിൽ ഇതിനോടകം തന്നെ ഒട്ടേറെ പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഖമനേയിയുടെ മരണം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ ഭാവി എന്താകുമെന്ന ചോദ്യം ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുകയാണ്.



