ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലെ ഖാപ് പഞ്ചായത്ത് പൊതുസ്ഥലങ്ങളിൽ കുട്ടികൾ സ്‌മാർട്ട്‌ഫോണുകൾ കൈവശം വെക്കുന്നതും ഹാഫ് പാന്റ്‌സ് ധരിക്കുന്നതും നിരോധിച്ചു. പകരം ആൺകുട്ടികൾ കുർത്ത-പൈജാമയും പെൺകുട്ടികൾ സൽവാർ- കുർത്തയും ധരിക്കാൻ നിർദ്ദേശിക്കുന്നു.
പൊതുസ്ഥലങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഹാഫ് പാന്റ്‌സ് ധരിച്ച് പ്രത്യക്ഷപ്പെടുന്നത് സാമൂഹിക മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് സമൂഹത്തിൽ പ്രതികൂല സ്വാധീനം ചെലുത്തുന്നുണ്ടെന്നും പഞ്ചായത്ത് പറഞ്ഞു.
ആൺകുട്ടികളും പെൺകുട്ടികളും സമൂഹത്തിൽ തുല്യരാണെന്നും അച്ചടക്ക നിയമങ്ങൾ ഇരുവർക്കും ഒരുപോലെ ബാധകമാണെന്നും ഖാപ് നേതാക്കൾ വിശ്വസിക്കുന്നു. ശനിയാഴ്‌ച നടന്ന തമ്പാ പട്ടി മെഹർ ദേശ്ഖാപ് യോഗം വിവാഹ മണ്ഡപങ്ങളിൽ വിവാഹങ്ങൾ നടത്തുന്നതിനെ എതിർത്തു, ഗ്രാമങ്ങളിലും വീടുകളിലും വിവാഹങ്ങൾ നടത്തണമെന്ന് പ്രസ്‌താവിച്ചു. യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഖാപ് പഞ്ചായത്തിലെ ചൗധരി ബ്രിജ്‌പാൽ സിങ്ങും സുഭാഷ് ചൗധരിയും പങ്കുവെച്ചു.
ആർഎൽഡിയുടെ ബാഗ്പത് എംപി രാജ്‌കുമാർ സാങ്‌വാനും മുതിർന്ന കോൺഗ്രസ് നേതാവ് ചൗധരി യസ്‌പാൽ സിംഗും പുതിയ ഖാപ് ആജ്ഞകളെ പിന്തുണച്ചു. സാമൂഹിക മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കപ്പെടണമെന്ന് പറഞ്ഞു.
സ്‌മാർട്ട്‌ഫോണുകളുടെ ഉപയോഗം വർദ്ധിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഖാപ് നേതാക്കൾ, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വളരെ കുറച്ച് കുട്ടികൾ മാത്രമേ ഫോൺ ഉപയോഗിക്കുന്നുള്ളൂ എന്ന് പറഞ്ഞു.
മിക്ക കുട്ടികളും ഫോണുകളിൽ മുഴുകിയിരിക്കുന്നതായും ഇത് അവരുടെ പഠനത്തെ ബാധിക്കുകയും മുതിർന്നവരോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നുവെന്നും അവർ പറഞ്ഞു. 18 വയസിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്‌മാർട്ട്‌ഫോണുകൾ നൽകുന്നത് ഉചിതമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
വസ്ത്രങ്ങൾ സംബന്ധിച്ച പുതിയ മാർഗ്ഗ നിർദ്ദേശങ്ങളെ കുറിച്ച് ഖാപ് നേതാക്കൾ പറഞ്ഞത്, വീടുകളിൽ ആളുകൾ എന്ത് ധരിക്കുന്നു എന്നതിൽ എതിർപ്പില്ല. പക്ഷേ പൊതുസ്ഥലങ്ങളിൽ എളിമയുള്ളതും ലളിതവുമായ വസ്ത്രങ്ങൾ ധരിക്കുന്നത് “സാമൂഹികമായി അത്യാവശ്യമാണ്” എന്നാണ്.
വിവാഹങ്ങളുമായി ബന്ധപ്പെട്ട തീരുമാനങ്ങളെ കുറിച്ച് പഞ്ചായത്ത് പറഞ്ഞത്, വിവാഹ മണ്ഡപങ്ങളിൽ നടക്കുന്ന വിവാഹങ്ങൾ കുടുംബബന്ധങ്ങളെ ദുർബലപ്പെടുത്തുകയും ദാമ്പത്യ ബന്ധങ്ങളിൽ പിരിമുറുക്കം സൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നാണ്. അതിനാൽ, ഗ്രാമങ്ങളിലും വീടുകളിലും വിവാഹങ്ങൾ നടത്തണം. വാട്ട്‌സ്ആപ്പ് വഴി അയയ്ക്കുന്ന വിവാഹ ക്ഷണക്കത്തുകൾ സ്വീകാര്യമാണെന്നും അതിൽ കൂട്ടിച്ചേർത്തു.
പഞ്ചായത്തിൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനായി ഗ്രാമങ്ങൾ സന്ദർശിക്കുകയും ഗ്രാമങ്ങളിലെ ഉത്തരവാദിത്തപ്പെട്ട അംഗങ്ങളുമായി ചർച്ച നടത്തുകയും ചെയ്യുമെന്ന് ഖാപ് നേതാക്കൾ പറഞ്ഞു.
ഉത്തർപ്രദേശിൽ ഉടനീളം തീരുമാനങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുമെന്നും ഇത് ഒരു പ്രചാരണമാക്കി മാറ്റുന്നതിന് മറ്റ് ഖാപ് കൗൺസിലുകളെയും ബന്ധപ്പെടുമെന്നും അവർ പറഞ്ഞു.
സമൂഹത്തിൻ്റെ “അടിസ്ഥാന യാഥാർത്ഥ്യങ്ങളെ” അടിസ്ഥാനമാക്കിയാണ് ഖാപ് പഞ്ചായത്ത് തീരുമാനങ്ങൾ എടുക്കുന്നതെന്നും “യുവാക്കളെ ശരിയായ ദിശയിലേക്ക് നയിക്കുക” എന്നതാണ് അവരുടെ ലക്ഷ്യമെന്നും പറഞ്ഞുകൊണ്ട് മുതിർന്ന കോൺഗ്രസ് നേതാവ് ചൗധരി യസ്‌പാൽ സിംഗ് ഖാപ് പഞ്ചായത്തിൻ്റെ തീരുമാനങ്ങളെ പിന്തുണച്ചു.
യുവാക്കൾക്ക് ഇന്ന് എക്കാലത്തേക്കാളും അച്ചടക്കവും സാമൂഹിക മൂല്യങ്ങളും ആവശ്യമാണെന്ന് യസ്‌പാൽ സിംഗ് പറഞ്ഞു.
“സമൂഹത്തിൽ ഐക്യം വളർത്തുന്നതിനും സംസ്കാരം സംരക്ഷിക്കുന്നതിനുമായി ഖാപ് നേതാക്കൾ ഇത്തരം തീരുമാനങ്ങൾ എടുക്കുകയാണെങ്കിൽ, അത് നല്ല ഫലങ്ങൾ ഉണ്ടാക്കും. യുവാക്കളെ മയക്കുമരുന്ന്, മൊബൈൽ ആസക്തി, തെറ്റായ വഴികൾ എന്നിവയിൽ നിന്ന് അകറ്റി നിർത്താൻ സർക്കാരും സമൂഹവും ഒരുമിച്ച് പ്രവർത്തിക്കണം,” -അദ്ദേഹം പറഞ്ഞു.
ഖാപ് നേതാക്കളുടെ ആശങ്കകൾ ന്യായമാണെന്നും സാമൂഹിക മൂല്യങ്ങളും സംസ്കാരവും സംരക്ഷിക്കപ്പെടണമെന്നും ഭരണകക്ഷിയായ എൻഡിഎയുടെ ഭാഗമായ ആർഎൽഡിയുടെ ബാഗ്പത് എംപി രാജ്‌കുമാർ സാങ്‌വാൻ പറഞ്ഞു. ഇത് “രാജ്യത്തെയും സമൂഹത്തെയും ശക്തിപ്പെടുത്തുന്നു” എന്ന് അദ്ദേഹം പറഞ്ഞു.
യുവാക്കളെ മൂല്യങ്ങളുമായും സംസ്കാരവുമായും ബന്ധിപ്പിക്കാൻ ഖാപ് നേതാക്കൾ നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്നും അവരുടെ കാഴ്‌ചപ്പാടുകൾ മാനിക്കപ്പെടണമെന്നും സാങ്വാൻ പറഞ്ഞു. -ഉറവിടം: പിടിഐ



