ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ വെളിച്ചത്തിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറയുന്ന സ്ത്രീകൾക്ക് അഭിവാദ്യവുമായി നടി ഖുശ്ബു സുന്ദർ. ‘എക്‌സ്’ പോസ്റ്റിലാണ് ഖുശ്‌ബു ഒരു വലിയ കുറിപ്പിൻ്റെ അകമ്പടിയോടു കൂടി എത്തിച്ചേരുന്നത്. ചെറുപ്പകാലത്ത്, സംരക്ഷകനാകേണ്ട സ്വന്തം പിതാവിൽ നിന്നും പീഡനം നേരിടേണ്ടി വന്ന തൻ്റെ ദുരവസ്ഥയെ കുറിച്ച് ഖുശ്‌ബു നടത്തിയ തുറന്നുപറയൽ വിവാദമായിരുന്നു. അത് പറയാൻ വൈകിയത് എന്തുകൊണ്ടെന്നും, സ്ത്രീകൾ ഒരിക്കലും അപമാനം സഹിച്ചു ജീവിക്കേണ്ടവരല്ല എന്നും ഖുശ്‌ബു.
പോസ്റ്റിൻ്റെ വിശദമായ രൂപം ഇവിടെ:
ദുരുപയോഗം, ലൈംഗിക ആനുകൂല്യങ്ങൾ ആവശ്യപ്പെടൽ, കരിയറിൽ മുന്നോട്ടു പോകണമെങ്കിൽ അനാവശ്യ വിട്ടുവീഴ്‌സുകൾ ലഭിക്കുമെന്ന പ്രതീക്ഷ തുടങ്ങിയവ എല്ലാ മേഖലകളിലും നിലനിൽക്കുന്നു. സ്ത്രീകൾ മാത്രം എന്തിന് ഇത്രയുമെല്ലാം സഹിക്കുന്നു? പുരുഷന്മാരും ഇത് നേരിടുന്നുവെങ്കിലും സ്ത്രീകളാണ് ഇത് സഹിക്കേണ്ടി വരുന്നതിൽ കൂടുതൽ.
ഈ വിഷയത്തിൽ എൻ്റെ 24- 21 വയസ്സുള്ള പെൺമക്കളുമായി ഒരു നീണ്ട സംഭാഷണം നടത്തി. ഇരകളോടുള്ള അവരുടെ സഹാനുഭൂതിയും വിഷയാവഗാഹവും എന്നെ അത്ഭുതപ്പെടുത്തി. എൻ്റെ മക്കൾ, അവരെ ശക്തമായി പിന്തുണയ്ക്കുകയും ഈ ഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുകയും ചെയ്യുന്നു. നിങ്ങൾ ഇന്നോ നാളെയോ തുറന്നു പറയുക എന്നത് പ്രശ്നമല്ല, എപ്പോഴായാലും സംസാരിക്കുക. ഉടനടിയുള്ള പ്രതികരണം കൂടുതൽ ഫലപ്രദമായിരിക്കും.
അപമാനിക്കപ്പെടുമോ എന്ന ഭയം, ഇരയെ കുറ്റപ്പെടുത്തൽ, ‘എന്തുകൊണ്ടാണ് നിങ്ങൾ അത് ചെയ്‌തത്?’ അല്ലെങ്കിൽ ‘എന്താണ് നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിച്ചത്?’ തുടങ്ങിയ ചോദ്യങ്ങൾ അവളെ തകർക്കും. ഇര നിങ്ങൾക്കോ എനിക്കോ അപരിചിതയായിരിക്കാം. പക്ഷേ, അവൾക്ക് ഞങ്ങളുടെ പിന്തുണയും കേൾക്കാനുള്ള ക്ഷമയും വൈകാരിക പിന്തുണയും ആവശ്യമാണ്. എന്തുകൊണ്ടാണ് അവൾ നേരത്തെ പുറത്തുവരാത്തതെന്ന് ചോദ്യം ചെയ്യുമ്പോൾ അവളുടെ സാഹചര്യങ്ങൾ ഞങ്ങൾ പരിഗണിക്കേണ്ടതുണ്ട്. എല്ലാവർക്കും അതിനുള്ള സാഹചര്യം ഉണ്ടാവണമെന്നില്ല.
ഒരു സ്ത്രീയെന്ന നിലയിലും അമ്മയെന്ന നിലയിലും ഇത്തരം അക്രമങ്ങൾ ഏൽപ്പിച്ച മുറിവുകൾ ശരീരത്തിൽൽ മാത്രമല്ല, ആത്മാവിലും ആഴത്തിൽ മുറിവേല്പിക്കും എന്ന് ഞാൻ മനസിലാക്കുന്നു. ഈ ക്രൂരമായ പ്രവൃത്തികൾ നമ്മുടെ വിശ്വാസത്തിൻ്റെയും സ്നേഹത്തിൻ്റെയും ശക്തിയുടെയും അടിത്തറ ഇളക്കുന്നു. എല്ലാ അമ്മമാരുടെയും പിന്നിൽ, വളർത്താനും സംരക്ഷിക്കാനുമുള്ള ഒരു ഇച്ഛാശക്തിയുണ്ട്, അതിൻ്റെ തകർച്ച നമ്മെയെല്ലാം ബാധിക്കുന്നു.
അച്ഛൻ്റെ ദ്രോഹത്തെക്കുറിച്ച് സംസാരിക്കാൻ ഞാൻ എന്താണ് ഇത്രയും സമയമെടുത്തതെന്ന് ചിലർ എന്നോട് ചോദിക്കുന്നു. ഇതേപ്പറ്റി നേരത്തെ സംസാരിക്കേണ്ടതായിരുന്നുവെന്ന കാര്യം ഞാൻ സമ്മതിക്കുന്നു. എന്നാൽ എനിക്ക് സംഭവിച്ചത് എൻ്റെ കരിയർ കെട്ടിപ്പടുക്കാനുള്ള ഒരു വിട്ടുവീഴ്‌ചയല്ല. ഞാൻ വീണാൽ എന്നെ സംരക്ഷിക്കേണ്ടിയിരുന്ന ഏറ്റവും ശക്തമായ കരങ്ങൾ നൽകുമെന്ന് കരുതിയ വ്യക്തിയുടെ കൈകളിൽ ഞാൻ അപമാനിക്കപ്പെട്ടു.
എല്ലാ പുരുഷന്മാരോടും ഇരയ്‌ക്കൊപ്പം നിൽക്കാനും നിങ്ങളുടെ അചഞ്ചലമായ പിന്തുണ പ്രകടിപ്പിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. വേദനയും ത്യാഗവും സഹിച്ച ഒരു സ്ത്രീക്കാണ് ഓരോ പുരുഷനും ജനിച്ചത്. നിങ്ങളുടെ പരിപാലനത്തിൽ പല സ്ത്രീകളും ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നു, നിങ്ങളെ ഇന്നത്തെ വ്യക്തിയായി രൂപപ്പെടുത്തുന്നതിൽ നിങ്ങളുടെ അമ്മമാർ, സഹോദരിമാർ, അമ്മായിമാർ, അദ്ധ്യാപകർ, സുഹൃത്തുക്കൾ എന്നിവരുടെ പങ്ക് വലുതാണ്.
നിങ്ങളുടെ ഐക്യദാർഢ്യം പ്രത്യാശയുടെ വിളക്കുമാടമാകും, നീതിയും ദയയും വിജയിക്കുമെന്നതിൻ്റെ പ്രതീകമാകും. ഞങ്ങളോടൊപ്പം നിൽക്കുക, ഞങ്ങളെ സംരക്ഷിക്കുക, നിങ്ങൾക്ക് ജീവിതവും സ്നേഹവും നൽകിയ സ്ത്രീകളെ ബഹുമാനിക്കുക. അക്രമത്തിനെതിരായ പോരാട്ടത്തിൽ നിങ്ങളുടെ ശബ്ദം കേൾക്കട്ടെ, നിങ്ങളുടെ പ്രവർത്തനങ്ങൾ ഓരോ സ്ത്രീയും അർഹിക്കുന്ന ആദരവും സഹാനുഭൂതിയും പ്രതിഫലിപ്പിക്കട്ടെ.
ഓർക്കുക, നമ്മൾ ഒരുമിച്ചാൽ കൂടുതൽ ശക്തരാകും. ഒരുമിച്ച് നിന്നാൽ മാത്രമേ ഈ മുറിവുകൾ ഉണ്ടാക്കാനും, സുരക്ഷിതവും കൂടുതൽ അനുകമ്പയുള്ളതുമായ ഒരു ലോകത്തിന് വഴിയൊരുക്കാനും സാധ്യമാകൂ.
പല സ്ത്രീകൾക്കും അവരുടെ കുടുംബത്തിൻ്റെ പിന്തുണ പോലുമില്ലെന്ന് മനസ്സിലാക്കാം. കണ്ണുകളിൽ നക്ഷത്രത്തിളക്കവുമായി ചെറുപട്ടണങ്ങളിൽ നിന്ന് പ്രതീക്ഷയുമായി വരുന്ന അവരുടെ സ്വപ്നങ്ങൾ മുളയിലേ നുള്ളുകയും തകർക്കുകയും ചെയ്യുന്നു.
ഇത് എല്ലാവരെയും ഉണർത്തട്ടെ. ചൂഷണം ഇവിടെ അവസാനിക്കേട്ടേ. സ്ത്രീകളേ, പുറത്തു വരൂ. സംസാരിക്കൂ. ഓർക്കുക, ജീവിതത്തിൽ നിങ്ങൾക്ക് എപ്പോഴും ഒരു തിരഞ്ഞെടുപ്പുണ്ട്. നിങ്ങളുടെ ‘നോ’ തീർച്ചയായും ഒരു ‘നോ’ ആണ്. നിങ്ങളുടെ അന്തസ്സും മാന്യതയും ഒരിക്കലും വിട്ടുവീഴ്‌ച ചെയ്യരുത്.
അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും; ഇതിലൂടെ കടന്നു പോയ എല്ലാ സ്ത്രീകൾക്കും ഒപ്പം ഞാൻ നിൽക്കുന്നു.



