കേരള മുഖ്യമന്ത്രിക്ക് കിഫ്ബി മസാലബോണ്ട് ഇടപാടിൽ ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി. മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടീസയച്ചു. കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്.
ശനിയാഴ്‌ചയാണ് മുഖ്യമന്ത്രി പിണറായി വിജയന് നോട്ടീസ് അയച്ചത്. നോട്ടീസിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകണം. മറുപടി തൃപ്‌തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
2019ൽ 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി മസാല ബോണ്ട് ഇറക്കി രണ്ടായിരത്തിൽ അധികം കോടിയാണ് സമാഹരിച്ചത്. 2019 ജനുവരിയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നത്.
രണ്ട് വർഷം മുമ്പ് മുൻ ധനമന്ത്രി തോമസ് ഐസകിന് നോട്ടീസ് നൽകുകയും അന്വേഷണം നടക്കുകയും ചെയ്‌തിരുന്നു. തോമസ് ഐസക്കിന് നോട്ടീസ് ലഭിച്ചത് രണ്ട് തവണയാണ്. എന്നാൽ ഇഡി നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സിഎജി റിപ്പോർട്ടിൻ്റെ ചുവടുപിടിച്ചാണ് അന്വേഷണം തുടങ്ങിയതെന്നാണ് ഇഡി കോടതിയിൽ പറഞ്ഞത്. ചട്ടങ്ങൾ പാലിച്ചാണ് ബോണ്ട് വാങ്ങിയത് എന്നായിരുന്നു തോമസ് ഐസക്കിൻ്റെ മറുവാദം. റിസർവ് ബാങ്ക് സംശയം ഉന്നയിക്കാത്തതും ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നു. മൂന്ന് വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.



