റിപ്പോർട്ടർ ടിവിക്കെതിരെ നിയമനടപടിയുമായി കിറ്റക്സ് എംഡി സാബു എം ജേക്കബ്. 250 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം നോട്ടീസ് അയച്ചത്. റിപ്പോർട്ടർ ടിവി ഉടമ ആൻ്റോ അഗസ്റ്റിൻ ഉൾപ്പെടെ 16 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
തന്നെ മനപ്പൂർവ്വം ഉപദ്രവിക്കാനാണ് ശ്രമമെന്നും, ന്യൂസ് ചാനൽ കൈവശമുണ്ടെന്ന പേരിൽ ആരെയും കരിവാരിത്തേക്കാമെന്ന് കരുതരുതെന്നും സാബു എം ജേക്കബ് പറഞ്ഞു. റിപ്പോർട്ടർ ടിവി വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണെന്നും, ചാനൽ ഉടമ ആൻ്റോയെ അറിയുന്നത് പോലും ‘മാംഗോ ഫോൺ’ വഴിയാണെന്നും അദ്ദേഹം ആരോപിച്ചു.
ഓർഗാനിക് അല്ലാത്ത ഉൽപ്പന്നങ്ങൾ അമേരിക്കയിലേക്ക് കിറ്റക്സ് കയറ്റുമതി ചെയ്തുവെന്ന റിപ്പോർട്ടർ ടിവിയുടെ ആരോപണം ശുദ്ധകള്ളമാണെന്നും, യാതൊരു വസ്തുതയും പരിശോധിക്കാതെ ചാനലിൽ ഇരുന്ന് ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞു. ലൈസൻസ് ഇല്ലാതെയാണ് റിപ്പോർട്ടർ ടിവി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



