നിയമസഭാ തിരഞ്ഞെടുപ്പിൽ കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എംവി ഗോവിന്ദന് പകരം അദ്ദേഹത്തിൻ്റെ ഭാര്യ പികെ ശ്യാമളയെയാണ് മത്സരിപ്പിക്കുക. സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച് തീരുമാനമായി. സ്ഥാനാർഥി പട്ടിക സെക്രട്ടറിയേറ്റ് അംഗീകരിച്ചു. തലശ്ശേരിയിൽ കാരായി രാജൻ, മട്ടന്നൂർ– വികെ സനോജ് , പയ്യന്നൂർ– ടിഐ മധുസൂദനൻ, കല്യാശ്ശേരി- എം വിജിൻ, ധർമ്മടം– പിണറായി വിജയൻ എന്നിവരും മത്സരിക്കും.
കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തിൽ കെകെ ശൈലജ വിജയിച്ച മണ്ഡലമായിരുന്നു മട്ടന്നൂർ. പേരാവൂരിൽ കെകെ ശൈലജയ്ക്കെതിരായി മത്സരരംഗത്തുള്ളത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ്. 2006ൽ പേരാവൂരിൽ നിന്നും ഒരു തവണ കെകെ ശൈലജ മത്സരിച്ച് വിജയിച്ചിരുന്നു. ഇത്തവണ പേരാവൂരിൽ സണ്ണി ജോസഫിനെതിരെ ശക്തയായ സ്ഥാനാർത്ഥിയെ നിർത്തണമെന്ന നേത്യത്വത്തിൻ്റെ വിലയിരുത്തലിലാണ് കെകെ ശൈലജയുടെ പേര് ഉയർന്നുവന്നത്.
അതേസമയം, നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വിസ്‌മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം 60 സ്ഥാനാർഥികളെ പ്രഖ്യാപിക്കും. പല മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയം പൂർത്തിയായതാണ് സൂചന.



