മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി വീണ്ടും അഴീക്കോട് നിയമസഭാമണ്ഡലത്തിൽ നിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയാറാകുന്നതായി സൂചന. . ഇടത് പക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന അഴീക്കോട് 2011, 2016 തിരഞ്ഞെടുപ്പിൽ സിപി(ഐ) എമ്മിനെ പരാജയപ്പെടുത്തിയാണ് കെഎം ഷാജി മണ്ഡലത്തിൽ വിജയക്കൊടി പാറിക്കുന്നത്. എന്നാൽ 2021 ലെ തിരഞ്ഞെടുപ്പിലെ സിപി(ഐ) എമ്മിന്റെ കെവി സുമേഷിനോട് പരാജയപ്പെടുകയായിരുന്നു.
കഴിഞ്ഞ കാലഘട്ടത്തിൽ മാധ്യമങ്ങളിലൂടെയും രാഷ്ട്രീയ – സാമൂഹ്യ പ്രവർത്തനങ്ങളിലൂടെയും ജനങ്ങൾക്കിടയിൽ സജീവമായി താനുണ്ടെന്ന് തെളിയിച്ച ഷാജി, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അഴീക്കോട് ആയിരിക്കും തന്റെ തന്റെ തട്ടകമാക്കുക എന്നാണ് സൂചന. ജനകീയനായും ശക്തമായ വാഗ്മിയായും പരിഗണിക്കപ്പെടുന്ന ഷാജിയുടെ തിരിച്ചുവരവ് മണ്ഡലത്തിൽ തീവ്ര രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുകയാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ സിപിഎമ്മിനെതിരെയുള്ള പോരാട്ടത്തിൽ മുസ്ലിം ലീഗിൻെറയും യുഡിഎഫിന്റെയും മുഖമായ കെഎം ഷാജി വീണ്ടും മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നത് ഇടത്പക്ഷത്തിന്റെ രാഷ്ട്രീയ ആശയങ്ങൾക്കെതിരെയുള്ള മുസ്ലിം ലീഗിന്റെ ശക്തമായ നീക്കമായി വിലയിരുത്തപ്പെടുകയും ചെയ്യും. യുഡിഎഫിന് നിർണായകമായ അടുത്ത നിയമസഭാ തെരഞ്ഞടുപ്പിൽ ഭരണവിരുദ്ധവികാരം പ്രകടനമാവുകയും അത് അഴീക്കോട് കെഎം ഷാജിക്ക് അനുകൂലഘടകമാവുമെന്നുമാണ് ഗ്രൗണ്ട് റിപ്പോർട്ട്.



