മണ്ഡലങ്ങളെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തരംതിരിക്കുന്നുണ്ട്. അതിൽ പ്രധാന വിഭാഗങ്ങളിലൊന്നാണ് ‘റെഡ് അലേർട്ട്’ മണ്ഡലങ്ങൾ. എന്താണ് ഈ മണ്ഡലങ്ങളുടെ പ്രത്യേകതയെന്ന് നോക്കാം.
മൂന്നോ അതിലധികമോ സ്ഥാനാർഥികൾക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ള മണ്ഡലങ്ങളെയാണ് ‘റെഡ് അലേർട്ട്’ മണ്ഡലങ്ങളായി പരിഗണിക്കുന്നത്. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ സ്ഥാനാർഥികൾ അവരുടെ ക്രിമിനൽ പശ്ചാത്തലം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തേണ്ടത് നിർബന്ധമാണ്. രാഷ്ട്രീയ രംഗത്തെ ക്രിമിനൽ സ്വഭാവം ചൂണ്ടിക്കാണിക്കുന്നതിനുള്ള സൂചനയായി ഈ വിഭാഗീകരണം കണക്കാക്കപ്പെടുന്നു.
ഇത്തരം മണ്ഡലങ്ങളെ വോട്ടർമാർക്ക് മുന്നറിയിപ്പായി തിരഞ്ഞെടുപ്പ് കമ്മീഷൻ കാണുന്നു. സ്ഥാനാർഥികളുടെ പശ്ചാത്തലം മനസ്സിലാക്കി വിവേകത്തോടെ വോട്ട് ചെയ്യാൻ ഇത് സഹായിക്കുമെന്നതാണ് വിലയിരുത്തൽ.
2021 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിൽ 75 മണ്ഡലങ്ങൾ ‘റെഡ് അലേർട്ട്’ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നു. അന്ന് പകുതിയിലധികം മണ്ഡലങ്ങളിൽ ഒരിലധികം സ്ഥാനാർഥികൾക്ക് ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നു.
എന്നാൽ 2026 ലെ കണക്കുകൾ പരിശോധിക്കുമ്പോൾ ചെറിയ കുറവ് രേഖപ്പെടുത്തുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ഇത്തവണ 59 മണ്ഡലങ്ങളാണ് ‘റെഡ് അലേർട്ട്’ പട്ടികയിൽ ഉൾപ്പെട്ടത്. ഇത് ആകെ 140 സീറ്റുകളിൽ ഏകദേശം 42 ശതമാനത്തോളം വരുന്നു. എന്നിരുന്നാലും സംസ്ഥാനത്തെ ഗണ്യമായ മണ്ഡലങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർഥികൾ മത്സരിക്കുന്നുവെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഈ പട്ടികയിൽ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, അഴീക്കോട്, ധർമ്മടം , ഇരിക്കൂർ, കല്ലിയശ്ശേരി, മട്ടന്നൂർ, പേരാവൂർ, തളിപ്പറമ്പ്, കടുത്തുരുത്തി, പാലാ, പൂഞ്ഞാർ, വൈക്കം, ചിറ്റൂർ, നെന്മാറ, ഒറ്റപ്പാലം, തൃത്താല, ചാലക്കുടി, ഗുരുവായൂർ, മണലൂർ, ഒല്ലൂർ, വടക്കാഞ്ചേരി, ആലുവ, കളമശ്ശേരി, കൊച്ചി, കോതമംഗലം, പറവൂർ, പെരുമ്പാവൂർ, പിറവം, വൈപ്പിൻ, ബേപ്പൂർ, കൊടുവള്ളി, കൊയിലാണ്ടി, തിരുവമ്പാടി, വടകര, ആറന്മുള, തിരുവല്ല, കൽപ്പറ്റ, മാനന്തവാടി, ദേവികുളം, തൊടുപുഴ, ചടയമംഗലം, ചാത്തന്നൂർ, ഇരവിപുരം, കൊല്ലം, കുന്നത്തൂർ, മലപ്പുറം, മങ്കട, പെരിന്തൽമണ്ണ, പൊന്നാനി, തവനൂർ, ചിറയിൻകീഴ്, കോവളം, നെടുമങ്ങാട്, നേമം, നെയ്യാറ്റിൻകര, പാറശ്ശാല, വർക്കല എന്നിവ ഉൾപ്പെടുന്നു.



