ജംബോ കമ്മിറ്റി പട്ടിക കെപിസിസിക്ക് വീണ്ടും പ്രഖ്യാപിച്ചു. 58 ജനറൽ സെക്രട്ടറിമാരും, 13 വൈസ് പ്രസിഡന്റുമാരും പുതിയ പട്ടികയിൽ. പുതുക്കിയ രാഷ്ട്രീയകാര്യ സമിതിയിൽ ആറ് പേർ കൂടി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചു കൊണ്ടുള്ള പട്ടിക എഐസിസി നേതൃത്വം പ്രസിദ്ധീകരിച്ചത്.
ബിജെപിയിൽ നിന്ന് എത്തിയ സന്ദീപ് വാര്യർ ജനറൽ സെക്രട്ടറി. ഡിസിസി പ്രസിഡന്റുമാരും കെപിസിസി സെക്രട്ടറിമാരും പുതിയ പട്ടികയിലില്ല. രാജ്മോഹൻ ഉണ്ണിത്താൻ, വികെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ എകെ മണി, സിപി മുഹമ്മദ് എന്നിവരാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏറെക്കാലമായി ഒഴിഞ്ഞു കിടന്നിരുന്ന ട്രഷറർ സ്ഥാനത്തേക്ക് വിഎ നാരായണൻ ആണ് എത്തുക.
വൈസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഹൈബി ഈഡൻ, ടി ശരത്ചന്ദ്ര പ്രസാദ്, പാലോട് രവി, വിടി ബൽറാം, വിപി സജീന്ദ്രൻ, മാത്യു കുഴൽനാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എഎ ഷുക്കൂർ, എം വിൻസെന്റ്, റോയ് കെ പൗലോസ്, ജൈസൺ ജോസഫ് എന്നിവരുൾപ്പെടും.
അതേസമയം, നിലവിലുള്ള ജനറൽ സെക്രെട്ടറിമാർക്ക് ഒപ്പം പുതിയ നിയമനങ്ങളും ഉണ്ടായിട്ടുണ്ട്. ജനറൽ സെക്രെട്ടറിമാരുടെ നീണ്ട പട്ടിക ഏത് ഗ്രൂപ്പിനാണ് പ്രാതിനിധ്യം എന്നകാര്യം കൂടി ഉറപ്പുവരുത്തി കൂടുതൽ പരിശോധിച്ച ശേഷം മാത്രമായിരിക്കും തീരുമാനിക്കുക.
സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി തിരഞ്ഞെടുത്തതിന് ശേഷവും പുനഃസംഘടന വൈകുന്നതിൽ വിമർശനങ്ങൾ ഉണ്ടായിരുന്നു. അതിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലം തന്നെയാണ്.
സമീപകാലത്തായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സംഘടനക്ക് അകത്തുതന്നെ വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പിന്നാലെയാണ് തത്കാലം സെക്രട്ടറിമാരെ നിയമിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് എത്തിയത്.



