കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ വസ്തുതാവിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി എന്നാരോപിച്ച് മലയാളത്തിലെ വാർത്താ ചാനലായ റിപ്പോര്‍ട്ടര്‍ ചാനല്‍ ബഹിഷ്കരിക്കാൻ കെ.പി.സി.സിയുടെ തീരുമാനം. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചാ പരിപാടികളിലേക്ക് പ്രതിനിധികളെ അയക്കില്ലെന്നാണ് സംഘടന അറിയിച്ചത്.
ഈ മാസം 29 ന് ചാനലിലെ “മീറ്റ് ദ എഡിറ്റേഴ്‌സ്” എന്ന പരിപാടിയില്‍ രാഹുല്‍ ഗാന്ധി എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും ദുരുദ്ദേശപരവുമാണ്. വിമര്‍ശനം ഉന്നയിക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉള്ളപ്പോള്‍ തന്നെ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകൻ അല്ലാത്ത മുട്ടില്‍ മരം വെട്ട് കേസ് പ്രതിയായ ചാനല്‍ ഉടമയെ ഉള്‍പ്പെടുത്തിയ പാനല്‍ നടത്തിയത് മാധ്യമപ്രവര്‍ത്തനത്തിന്‍റെ അന്തഃസ്സത്തക്കും മാധ്യമധര്‍മ്മത്തിനും നിരക്കാത്തതാണ് എന്നും കെ.പി.സി.സി വ്യക്തമാക്കി.
തികച്ചും ഏകപക്ഷീയമായി അവാസ്ഥവമായ കാര്യങ്ങള്‍ വ്യക്തിപരമായ വിദ്വേഷത്തോടെ പ്രചരിപ്പിക്കുക എന്ന ലക്ഷ്യം ഈ ചാനല്‍ ഉടമയ്ക്ക് ഉണ്ടായിരുന്നു എന്ന് വേണം മനസ്സിലാക്കുവാനെന്നും കെ.പി.സി.സി കൂട്ടിച്ചേർത്തു.



