കൊല്ലം തേവലക്കര സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച വൈദ്യുതി ലൈൻ മാറ്റുന്നു. സ്‌കൂളിൻ്റെ മുകളിലൂടെ പോയിരുന്ന വൈദ്യുത ലൈനാണ് കെഎസ്ഇബി ജീവനക്കാർ മാറ്റുന്നത്. ഇതേതുടർന്ന് പ്രദേശത്ത് മണിക്കൂറുകൾ വൈദ്യുത തടസമുണ്ടായതിൽ നാട്ടുകാർ പ്രതിഷേധിച്ചു. വൈദ്യുതി ലൈൻ പൂർണമായും വിച്ഛേദിച്ചതിന് ശേഷം മാത്രമാണ് പ്രദേശത്ത് വൈദ്യുതി പുനഃസ്ഥാപിക്കുക.
മിഥുൻ്റെ അപകടത്തിൽ വിദ്യാഭ്യാസ- വൈദ്യുതി വകുപ്പ് മന്ത്രിമാർ വീഴ്‌ച സമ്മതിച്ചു. സ്‌കൂൾ അധികൃതർക്കും കെഎസ്ഇബിക്കും ഗുരുതര വീഴ്‌ചയെന്ന് വിദ്യാഭ്യാസ- വൈദ്യുതി വകുപ്പുകളുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെയുള്ള വൈദ്യുത ലൈനിന് തറയിൽ നിന്നും, ഇരുമ്പ് ഷീറ്റിൽ നിന്നും ആവശ്യത്തിന് ഉയരം ഉണ്ടായിരുന്നില്ലെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ റിപ്പോർട്ട്. അനാസ്ഥ ഉണ്ടായെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. വിശദ റിപ്പോർട്ട് ലഭിച്ച ശേഷം കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ലൈനിന് അടിയിൽ നിർമ്മാണ പ്രവർത്തി നടത്തുന്നതിൽ സ്‌കൂൾ അധികൃതർ വീഴ്‌ച വരുത്തി. ഷെഡ് നിർമ്മിക്കാൻ അനുമതി വാങ്ങിയിട്ടുണ്ടോ എന്നത് സംശയമാണെന്നും കെഎസ്ഇബി റിപ്പോർട്ടിൽ പറയുന്നു. ഗൂഗിളിൽ തിരഞ്ഞാൽ കിട്ടുന്ന സ്‌കൂളിൻ്റെ എട്ട് വർഷം മുമ്പുള്ള ചിത്രത്തിലും വൈദ്യുത ലൈൻ താഴ്ന്നു പോകുന്നത് കാണാം.
അതേസമയം, മിഥുൻ്റെ അമ്മ സുജ മറ്റന്നാൾ നാട്ടിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജയെ മിഥുൻ്റെ മരണ വിവരം അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച വൈകീട്ട് തുർക്കിയിൽ നിന്ന് ഇവർ കുവൈറ്റിൽ എത്തും. ശനിയാഴ്‌ച രാവിലെയായിരിക്കും തിരുവനന്തപുരത്ത് എത്തുക. മിഥുൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



